കുര്‍ബാന തര്‍ക്കം; സിനഡില്‍ ചര്‍ച്ച ചെയ്യുമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

എറണാകുളം- അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കം സിനഡില്‍ ചര്‍ച്ച ചെയ്യുമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ജനാഭിമുഖ കുര്‍ബാനയ്ക്കായി സിനഡിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് അതിരൂപത പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കര്‍ദ്ദിനാളിന്‍റെ പ്രസ്താവന. ഇന്ന് മുതല്‍ എട്ട് ദിവസം നീളുന്ന സമ്പൂര്‍ണ സിനഡില്‍ സഭാപരമായ പരിഹാര മാര്‍ഗ്ഗം ഉറപ്പാക്കുമെന്നും കര്‍ദ്ദിനാള്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

സിനഡ് നടക്കുന്ന കാക്കനാട് സെന്‍റ് തോമസ് മൗണ്ടിലേക്ക് എറണാകുളം- അങ്കമാലി അതിരൂപതയിലെ മുഴുവന്‍ വൈദികരും വിശ്വാസികളും ചേര്‍ന്ന് വന്‍പ്രതിഷേധം സംഘടിപ്പിക്കുമെന്ന് അതിരൂപത സംരക്ഷണ സമിതി പ്രഖ്യാപിച്ചിരുന്നു. അതിരൂപതയ്ക്ക് മാത്രമായി ജനാഭിമുഖ കുര്‍ബാന മെത്രാന്മാരുടെ യോഗത്തില്‍ നിയമപരമായി അനുവദിച്ച് നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.

പിന്നാലെയാണ് വിഷയം സിനഡില്‍ ചര്‍ച്ച ചെയ്യുമെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രസ്താവന വഴി അറിയിച്ചത്. സിനഡില്‍ 9ന് ചേരുന്ന മെത്രാന്മാരുടെ സമ്മേളനത്തില്‍ വിഷയം ചര്‍ച്ച ചെയ്ത് സഭാപരമായ പരിഹാര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തും. മെത്രാന്‍ സിനഡ് ആരംഭിക്കുന്നതിന് മുമ്പ് തന്നെ സമരപ്രഖ്യാപനം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതിരൂപതാംഗങ്ങളും മറ്റുളളവരും പ്രതിഷേധങ്ങളില്‍ നിന്നും പിന്മാറണമെന്നും കര്‍ദ്ദിനാള്‍ ആവശ്യപ്പെട്ടു.

എട്ട് ദിവസം നീളുന്ന സിനഡില്‍ ഇന്ന് മുതല്‍ ഞായര്‍ വരെ മെത്രാന്‍ സമ്മേളനത്തിന് മുന്നോടിയായുളള പ്രാര്‍ത്ഥനകള്‍ മാത്രമാകും നടക്കുക. ഒമ്പതാം തിയതി തിങ്കളാഴ്ചയാണ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സിനഡ്ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുക. കഴിഞ്ഞ സിനഡിലെ ഏകീകൃത കുര്‍ബാന നടപ്പാക്കാനുളള തീരുമാനം എറണാകുളം- അങ്കമാലി അതിരൂപതില്‍ മാത്രം നടപ്പാക്കാത്തത് പുതിയ സിനഡില്‍ ചര്‍ച്ച ചെയ്യും.

ക്രിസ്തുമസ് ദിനങ്ങളില്‍ ബസിലിക്കയിലുണ്ടായ സംഘര്‍ഷങ്ങളും ചര്‍ച്ചാ വിഷയമാകും. കലുഷിതമായി നീങ്ങുന്ന കുര്‍ബാന തര്‍ക്കവും സംഘര്‍ഷങ്ങളും ഈ സിനഡിലെങ്കിലും പരിഹാരമാകുമോയെന്നതാണ് ഉറ്റുനോക്കുന്നതും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News