അഞ്ജുശ്രീയുടെ മരണം ആത്മഹത്യ;ഭക്ഷ്യവിഷബാധയല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ശനിയാഴ്ച്ച കാസർകോട് മരണപ്പെട്ട ബികോം വിദ്യാർത്ഥിനിയായിരുന്ന അഞ്ജുശ്രീയുടെത് ഭക്ഷ്യവിഷബാധയല്ലെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.മരണകാരണം എലിവിഷം ഉള്ളിൽ ചെന്നതാണെന്നാണ് സൂചന.വിഷാംശം കരളിനെ ബാധിച്ചാണ് മരണം സംഭവിച്ചിരിക്കുന്നത്.പേസ്റ്റ് രൂപത്തിലുള്ള എലിവിഷമാണ് ഉള്ളിൽ ചെന്നതെന്നാണ് റിപ്പോർട്ട്.

വിദ്യാർത്ഥിനിയുടെ ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. അഞ്ജുശ്രീ മരിച്ചത് വിഷം ഉള്ളിൽ ചെന്നാണെന്ന് റിപ്പോർട്ട് ലഭിച്ചതോടെ ഇന്നലെ പെൺകുട്ടിയുടെ വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് പൊലീസ് ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയത്. അഞ്ജുശീയുടെ ഫോണും പൊലീസ് കസ്റ്റഡിയിൽ എടുത്തു.

ഫോൺ പരിശോധിച്ചതിലൂടെ മരിക്കുന്നതിനു മുമ്പ് അഞ്ജുശ്രീ എലിവിഷത്തെ കുറിച്ച് ഫോണിൽ സെർച്ച് ചെയ്തിരുന്നുവെന്ന് കണ്ടെത്തിയതായി പൊലീസ് വ്യക്തമാക്കി. എന്നാൽ രാസ പരിശോധന റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഇക്കാര്യങ്ങളിൽ അന്തിമ കാര്യം ഉറപ്പിക്കാൻ കഴിയു എന്നാണ് പൊലീസ് വിശദീകരണം.

ഭക്ഷ്യവിഷ ബാധയാണ് മരണത്തിന് ഇടയാക്കിയത് എന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നാണ് അഞ്ജുശ്രീ ഓൺലൈൻ വഴി ഭക്ഷണം വരുത്തിയ ഹോട്ടൽ ഉടമയെയും രണ്ട് ജീവനക്കാരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. വിദ്യാർത്ഥിനി മരിച്ചത് ഭക്ഷ്യവിഷബാധ മൂലമല്ലെന്ന് കണ്ടെത്തിയതോടെ ഇവരെ വിട്ടയച്ചു.

പെരുമ്പള ബേനൂർ ശ്രീനിലയത്തിൽ പരേതനായ എ കുമാരൻ നായരുടെയും കെ അംബികയുടെയും മകളായ അഞ്ജുശ്രീ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News