വഴിയില്‍ കിടന്ന മദ്യം കുടിച്ച് അസ്വാസ്ഥ്യം; കീടനാശിനി കലര്‍ന്നിരുന്നെന്ന് കണ്ടെത്തല്‍

ഇടുക്കി അടിമാലിയില്‍ മദ്യം കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യമുണ്ടായ സംഭവത്തില്‍ വന്‍ വഴിത്തിരിവ്. ഇവര്‍ കഴിച്ച മദ്യത്തില്‍ കീടനാശിനിയുടെ അംശം കലന്നര്‍ന്നിരുന്നുവെന്നാണ് കണ്ടെത്തല്‍. മദ്യത്തില്‍ കീടനാശിനി കലര്‍ത്തിയതോ കീടനാശിനി എടുത്ത പാത്രത്തില്‍ മദ്യം ഒഴിച്ചു കുടിച്ചതോ ആകാമെന്നാണ് സംശയിക്കുന്നത്. മദ്യം ആദ്യം ലഭിച്ച സുധീഷിനെ പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്യുകയാണ്.

മദ്യം കഴിച്ച് മൂന്നുപേര്‍ ഗുരുതരാവസ്ഥയില്‍ ആയ സംഭവത്തില്‍ ഇവര്‍ കുടിച്ച മദ്യത്തിന്റെ സാമ്പിള്‍ പരിശോധനയിലാണ് കീടനാശിനിയുടെ അംശം കണ്ടെത്തിയിരിക്കുന്നത്. ഏതുതരം രാസവസ്തുവാണെന്ന് തിരിച്ചറിയുന്നതിനായി മദ്യത്തിന്റെ സാമ്പിളുകള്‍ പോലീസ് പരിശോധന കേന്ദ്രത്തിലേക്ക് അയച്ചിരിക്കുകയാണ്.

ഇന്നലെ രാവിലെ അടിമാലി അപ്‌സരക്കുന്നിലായിരുന്നു സംഭവം. വഴിയില്‍ കിടന്നു കിട്ടിയതെന്നറിയിച്ച് അടിമാലി സ്വദേശി സുധീഷ് അരലിറ്റര്‍ മദ്യക്കുപ്പി സുഹൃത്തുക്കളായ മനോജ്, കുഞ്ഞുമോന്‍, അനു എന്നിവര്‍ക്ക് കൈമാറുകയായിരുന്നു. മദ്യം കഴിച്ചതിനു പിന്നാലെ മൂവര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഇതോടെ ഇവരെ അടിമാലി താലൂക്ക് ആശുപ്രതിയില്‍ എത്തിച്ചു. ഇതിനിടെ സംഘത്തില്‍പെട്ട യുവാവ് രക്തം ഛര്‍ദിക്കുകയും മറ്റുള്ളവര്‍ അവശ നിലയിലാവുകയുമായിരുന്നു. തുടര്‍ന്ന് മൂവരെയും കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ഇതിനിടെ യുവാക്കള്‍ക്ക് മദ്യം നല്‍കിയ സുധീഷിനെ പൊലീസ് ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ എടുത്തു. മദ്യക്കുപ്പി കത്തിച്ച നിലയിലാണ് കണ്ടെടുത്തത്. സംഭവം സംബന്ധിച്ച് എക്‌സൈസ് അധികൃതരും വിശദമായ ആന്വേഷണം ആരംഭിച്ചിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ആളുകളുടെ മൊഴി അടിമാലി പൊലീസ് എത്തി രേഖപ്പെടുത്തി. ഇവരുടെ ആരോഗ്യനില മെച്ചപ്പെടുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here