ജോഷിമഠില്‍ സംഭവിക്കുന്നതെന്ത് ?

ഹിമാലയന്‍ മലമടക്കുകള്‍ ഇന്ന് ഭീതിയുടെ ആകാശത്താണ്. വീടുകളും കൃഷിയിടങ്ങളും റോഡുകളുമൊക്കെ ഇടിയുന്നു. ഭൂമി വിണ്ടുകീറുന്നു. ഭൂചലനമോ, മറ്റെന്തെങ്കിലും പ്രകൃതി ദുരന്തങ്ങളോ ചൂണ്ടിക്കാണിക്കാനില്ല. പെട്ടന്നൊരു സുപ്രഭാതത്തില്‍ ഭയപ്പെടുത്തുന്ന സംഭവവികാസങ്ങള്‍. രാജ്യം അതീവ ജാഗ്രതയോടെ ഉത്തരാഖണ്ഡിലെ ജോഷിമഠില്‍ സംഭവിക്കുന്നത് നിരീക്ഷിക്കുകയാണ്. ഇതിനകം അറുനൂറിലധികം വീടുകള്‍ വിണ്ടുകീറി വാസയോഗ്യമല്ലാതെയായി മാറി. ആശങ്കയിലാണ് പതിനായിരക്കണക്കിന് മനുഷ്യര്‍. പലരും ഗ്രാമങ്ങള്‍ വിട്ടുപോകുന്നു.

അസാധാരണ സാഹചര്യത്തില്‍ ഒഴിപ്പിക്കല്‍ നടപടികള്‍ക്ക് സര്‍ക്കാരും നേതൃത്വം നല്‍കുന്നു. എന്താണ് ഉത്തരാഖണ്ഡില്‍ സംഭവിക്കുന്നത് എന്നതില്‍ ശാസ്ത്രീയമായ ഒരു വിശദീകരണം ഇതുവരെയില്ല. പഠനങ്ങള്‍ നടക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാരും ഉത്തരാഖണ്ഡ് സര്‍ക്കാരും വിശദീകരിക്കുന്നു. ഉത്തരാഖണ്ഡില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നത് എന്തുകൊണ്ടാണ്.

2013ലുണ്ടായ മേഘവിസ്‌ഫോടനത്തില്‍ ഉത്തരാഖണ്ഡില്‍ പൊലിഞ്ഞത് ആറായിരത്തിലധികം മനുഷ്യരുടെ ജീവനമാണ്. ലക്ഷണക്കിന് ആളുകളുടെ വീടുകള്‍ ഒലിച്ചുപോയി. 2013ലെ ദുരന്തം ഉത്തരാഖണ്ഡിന് വലിയൊരു മുന്നറിയിപ്പാണ് നല്‍കിയത്. പക്ഷെ, മലതുരന്നുള്ള നിര്‍മ്മാണങ്ങളുടെ പരിസ്ഥിതി മുന്നറിയിപ്പുകള്‍ കണക്കിലെടുത്തുള്ള മുന്‍കരുതലുകള്‍ ഉത്തരാഖണ്ഡില്‍ ഉണ്ടാട്ടില്ല. ലോകത്തിലെ ഏറ്റവും വലിയ ലോലമായ പരിസ്ഥിതി പ്രദേശങ്ങളിലൊന്നാണ് ഹിമാലയം.

ഹിമാലയത്തെ എത്ര ഉപദ്രവിക്കാമോ അതിലധികം ഉപദ്രവം ഇപ്പോള്‍ നടക്കുന്നുണ്ട്. ഹിമാലയത്തിന്റെ സംരക്ഷണത്തിനായി നടന്ന ചിപ്‌കോ മുന്നേറ്റങ്ങളാണ് ഇപ്പോള്‍ ഓര്‍ത്തെടുക്കേണ്ടിവരുന്നത്. ഉത്തരാണ്ഡില്‍ മാത്രമാണോ, ഹിമാചല്‍പ്രദേശും ജമ്മുകശ്മീരും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളും, താഴോട്ട് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ വരെ ഇപ്പോള്‍ പലപല പ്രകൃതി ദുരന്തങ്ങളെ അഭിമുഖീകരിക്കുകയാണ്.

2018ല്‍ കേരളവും കണ്ടു ഒരു വലിയ പ്രളയ ദുരന്തം. എല്ലാം വിരല്‍ ചൂണ്ടുന്നത് ഒരൊറ്റ ആശങ്കയിലേക്കാണ്. കാലാവസ്ഥയിലും ഭൂമിയിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങളിലേക്ക്. പ്രകൃതിയോട് ഇണങ്ങി ജീവിക്കുക എന്നത് മറന്ന് പ്രകൃതിയെ ആക്രമിച്ചു ജീവിക്കുക എന്നതിലേക്ക് മനുഷ്യന്‍ മാറി. അന്നുമുതല്‍ തുടങ്ങിയതാണ് ദുരന്തങ്ങള്‍. ഇപ്പോള്‍ ഒടുവില്‍ ജോഷിമഠും മറ്റൊരു മുന്നറിയിപ്പ് നല്‍കുകയാണ്.

ലോക പരിസ്ഥിതി സംഘടനകളുടെ പഠന റിപ്പോര്‍ട്ട് അനുസരിച്ച് 2023 ദുരന്തങ്ങളുടെ വര്‍ഷമെന്നാണ് പറയുന്നത്. പ്രകൃതി ദുരന്തങ്ങള്‍ പ്രത്യേകിച്ച് ഏഷ്യന്‍ രാജ്യങ്ങളില്‍ കൂടുതല്‍ ഉണ്ടാകാം. കരുതലോടെ ഭൂമിക്ക് വേണ്ടിയും പ്രകൃതിക്കു വേണ്ടിയും ജീവിച്ചുതുടങ്ങിയില്ലെങ്കില്‍ എല്ലാം ഒലിച്ചുപോകുന്ന, ഇടിഞ്ഞുവീഴുന്ന കാലത്തിന് അധികം കാത്തിരിക്കേണ്ടിവരില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News