ബത്തേരിയെ വിറപ്പിച്ച പിഎം 2 കാട്ടാന കൂട്ടില്‍; ആനയുടെ ആക്രമണത്തില്‍ വെറ്ററിനറി സര്‍ജന് പരുക്ക്

സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് ഇന്ന് പിടികൂടിയ പിഎം 2 കാട്ടാനയെ മുത്തങ്ങ ആനപ്പന്തിയിലെത്തിച്ചു. കാട്ടാനയെ ആനപ്പന്തിയില്‍വച്ച് മെരുക്കി കുങ്കിയാനയാക്കി മാറ്റാനാണ് തീരുമാനം. ദിവസങ്ങളായി ഭീതിപരത്തിയ പിഎം 2 എന്ന ആനയെ ഇന്ന് രാവിലെയാണ് മയക്കുവെടിവച്ച് തളച്ചത്.

ബത്തേരിയില്‍ 150 അംഗങ്ങളുള്ള ദൗത്യസംഘം രണ്ട് കുങ്കിയാനകളുടെ സഹായത്തോടെയാണ് കുപ്പാടി വനമേഖലയില്‍വച്ച് ആനയെ മയക്കുവെടി വെച്ചത്. പിന്നീട് ലോറിയില്‍ കയറ്റിയാണ് മുത്തങ്ങയിലെത്തിച്ചത്. ആനയുടെ മയക്കം മാറും മുമ്പ് മുത്തങ്ങയിലെ കൂട്ടില്‍ അടയ്ക്കുക എന്നത് ഏറ്റവും അപകടമേറിയതും ശ്രമകരവുമായ ദൗത്യമായിരുന്നു.

വയനാട് ആര്‍ആര്‍ടി സംഘവും ചീഫ് വെറ്റിനറി സര്‍ജന്‍ അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘവുമാണ് നടപടികള്‍ക്ക് നേതൃത്വം നല്‍കിയത്. അതേസമയം കാട്ടാന വെറ്റിനറി സര്‍ജന്‍ അരുണ്‍ സക്കറിയയെ ആക്രമിച്ചു. മുത്തങ്ങ ആനപ്പന്തിയിലെത്തിച്ച് പരിശോധിക്കുന്നതിനിടെയായിരുന്നു ആക്രമണം.

കാലിന് പരുക്കേറ്റ അരുണിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് അഞ്ചുമണിവരെ ശ്രമിച്ചിട്ടും ദൗത്യ സംഘത്തിന് ആനയെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. മോഴയാനയ്‌ക്കൊപ്പം കൊമ്പനാന നിലയുറപ്പിച്ചതും ദൃത്യസംഘം നേരിട്ട ഒരു വലിയ വെല്ലുവിളിയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here