സുകുമാരന്‍ നായരുടെ “തറവാടി നായര്‍” പ്രയോഗത്തോട് പ്രതികരിക്കാനില്ല: തരൂര്‍

എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരുടെ തറവാടി നായര്‍ പ്രയോഗത്തോട് പ്രതികരിക്കാനില്ലെന്ന് ശശി തരൂര്‍ എം പി. താന്‍ ജാതീയ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും എന്‍എസ്എസ് ജനല്‍ സെക്രട്ടറിയുടെ പ്രസ്താവനയെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു.

തന്റെ മനസ്സിലോ പ്രവര്‍ത്തിയിലോ ജാതിയില്ല. തന്റെ വീട്ടില്‍ ജോലി ചെയ്യുന്നവരുടെ ജാതി പോലും തനിക്കറിയില്ല. ജാതിയല്ല കഴിവാണ് പ്രധാനമെന്നും എന്‍എസ്എസ് രജിസ്ട്രാറുടെ രാജിയും തന്റെ സന്ദര്‍ശനവും തമ്മില്‍ ബന്ധമുണ്ടെന്ന് തോന്നുന്നില്ലെന്നും ശശി തരൂര്‍ പറഞ്ഞു.

ശശി തരൂര്‍ തറവാടി നായരാണെന്നും പ്രധാനമന്ത്രിയാകാന്‍ പോലും യോഗ്യനാണെന്നുമായിരുന്നു സുകുമാരന്‍ നായരുടെ പ്രയോഗം. ശശി തരൂരിനെ ഒതുക്കാന്‍ കോണ്‍ഗ്രസ്സുകാര്‍ തന്നെ ശ്രമിക്കുന്നു.  പ്രധാനമന്ത്രിയാകാനുള്ള കഴിവ് തരൂരിനുണ്ട്, എന്നാല്‍ സഹപ്രവര്‍ത്തകര്‍ പോലും അത് അനുവദിക്കില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

ശശി തരൂരിനെ ഒതുക്കാന്‍ കോണ്‍സ്സുകാര്‍ തന്നെ ശ്രമിക്കുന്നു. മുഖ്യമന്ത്രി സ്ഥാനത്തിനായി കോണ്‍ഗ്രസ്സിലെ 4 നായര്‍ നേതാക്കള്‍ പരസ്പരം മത്സരിക്കുകയാണ്. ഒരു നായരെ താക്കോല്‍ സ്ഥാനത്തേക്ക് താന്‍ ശുപാര്‍ശ ചെയ്താല്‍ ഭാവി അതോടെ അവസാനിക്കുമെന്നും അതിനാല്‍ പരസ്യമായി നിലപാടെടുക്കുന്നില്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

മന്നം ജയന്തി ആഘോഷത്തിലെ തരൂരിന്റെ സാന്നിധ്യം ചില കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ഇഷ്ടപ്പെട്ടില്ല, മോശം മനോഭാവമാണിത്. ഒരു നായര്‍ മറ്റാരു നായരെ അംഗീകരിക്കില്ലെന്ന് മന്നം തന്നെ പറഞ്ഞിട്ടുണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News