ഭക്ഷണത്തില്‍ റബ്ബര്‍ ബാന്‍ഡ് ഉണ്ടെന്ന് പറഞ്ഞ് പണം തട്ടും ;  ഒടുവില്‍ തട്ടിപ്പുവീരന്‍ പിടിയില്‍

പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍ എന്നൊക്കെ നമ്മള്‍ പറയാറുണ്ട്. എന്നാല്‍ അത്തരത്തില്‍ ഒരു സന്ദര്‍ഭമാണ് കഴിഞ്ഞ ദിവസം തൃശൂരും വയനാടും എറണാകുളത്തും കണ്ടത്. പാലക്കാട്, വയനാട് മാനന്തവാടി സ്വദേശി ബേസില്‍ വര്‍ക്കി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന മുതലെടുക്കുകയായിരുന്നു. പല ഹോട്ടലുകളിലും കയറി ഭക്ഷണം വാങ്ങി വീട്ടില്‍ കൊണ്ടുപോവുകയും പിന്നീട് ഭക്ഷണത്തില്‍ റബ്ബര്‍ ബാന്‍ഡ് ഉണ്ടായിരുന്നുവെന്നും അത് തൊണ്ടയില്‍ കുടുങ്ങി തന്‍റെ കുട്ടി ആശുപത്രിയിലാണ് എന്നും പറഞ്ഞ ഹോട്ടല്‍ ഉടമകളുടെ കയ്യില്‍ നിന്നും പണം തട്ടുകയുമാണ് പതിവ്.

തന്‍റെ പരാതി ഒതുക്കി തീര്‍ക്കാന്‍ 10,000 രൂപയാണ് ബേസില്‍ ആവശ്യപ്പെടാറുള്ളത്. പല സ്ഥലങ്ങളിലും സമാന രീതിയില്‍ തട്ടിപ്പ് നടത്തിയ ബേസില്‍ വര്‍ക്കി ഒടുവില്‍ എറണാകുളത്ത് വച്ച് പിടിക്കപ്പെടുകയായിരുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന കര്‍ശനമാക്കിയത് മുതലെടുത്ത് ഭക്ഷ്യവിഷബാധയെന്ന പേരില്‍ ഹോട്ടല്‍ ഉടമകളെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നതായിരുന്നു അഭിഭാഷകനെന്ന വ്യാജേന ബേസിലിന്റെ പതിവ്.

ആദ്യം അഡ്വക്കേറ്റാണ് എന്ന് പരിചയപ്പെടുത്തിയ ശേഷം അവിടെനിന്നും ഭക്ഷണം വാങ്ങി വീട്ടില്‍ കൊണ്ടുപോകും. കുറച്ച് സമയം കഴിഞ്ഞ് ഭക്ഷണത്തില്‍ റബ്ബര്‍ ബാന്‍ഡ് ഉണ്ടായിരുന്നുവെന്നും അത് കുട്ടിയുടെ തൊണ്ടയില്‍ കുടുങ്ങി ആശുപത്രിയില്‍ ആണെന്നും പറഞ്ഞ് ഹോട്ടല്‍ ഉടമകളുടെ പക്കല്‍ നിന്നും പണം വാങ്ങുകയായിരുന്നു.

ഹോട്ടല്‍ ഉടമകളെ വിശ്വസിപ്പിക്കാന്‍ ഭക്ഷണത്തിന് മുകളില്‍ റബര്‍ ബാന്‍ഡിട്ട് ചിത്രവും അയയ്ക്കും. എന്നാല്‍ എറണാകുളത്ത് ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അസീസ് മൂസയില്‍ നിന്ന് ബേസില്‍ പണം തട്ടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. പാഴ്‌സല്‍ വാങ്ങിയെന്ന് പറയുന്ന സമയം ബേസില്‍ ബെംഗളൂരുവിലായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതോടെയാണ് ബേസില്‍ പൊലീസിന്റെ പിടിയിലായത്. എറണാകുളം സെന്‍ട്രല്‍ സിഐ എസ്.വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വയനാട്ടില്‍ നിന്ന് പിടികൂടിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here