മുൻ കേന്ദ്ര മന്ത്രി ശരത് യാദവ് അന്തരിച്ചു

മുന്‍കേന്ദ്രമന്ത്രിയും മുന്‍ ജെഡിയു അധ്യക്ഷനും ആര്‍ജെഡി നേതാവുമായ ശരദ് യാദവ് (75) അന്തരിച്ചു. ഗുരുഗ്രാമിലെ ഫോര്‍ട്ടിസ് മെമ്മോറിയല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വ്യാഴാഴ്ച പകലാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

1970 കളില്‍ ജനാധിപത്യത്തെ ചവിട്ടിമെതിച്ച ഇന്ദിരാ ഗാന്ധിയുടെ ഏകാധിപത്യ നിലപാടുകള്‍ക്കെതിരായി രാജ്യമാകെ അലയടിച്ച ‘ജെപി പ്രസ്ഥാന’ത്തിലൂടെ ഉയര്‍ന്നു വന്ന യുവ നേതാക്കളില്‍ ഒരാളായിരുന്നു ശരത് യാദവ്. ഏഴു തവണ ലോക്സഭയിലേക്കും മൂന്നു തവണ രാജ്യസഭയിലേക്കും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

1989ല്‍ വി.പി.സിങ് സര്‍ക്കാരില്‍ ടെക്‌സ്‌റ്റൈല്‍സ്, ഭക്ഷ്യസംസ്‌കരണ വകുപ്പുകളും 1999ലെ വാജ്‌പേയി സര്‍ക്കാരില്‍ വ്യോമയാന, തൊഴില്‍, ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പും കൈകാര്യം ചെയ്തു. 33 വര്‍ഷം പാര്‍ലമെന്റ് അംഗമായിരുന്നു. 2003-ല്‍ ജനതാദള്‍ (യുണൈറ്റഡ്) രൂപീകരിച്ചതിനുശേഷം 2016വരെ ദേശീയ പ്രസിഡന്റായിരുന്നു.

നിതീഷ് കുമാര്‍ ബിജെപിയുമായി സഖ്യത്തിലായതോടെ ജെഡിയു വിട്ട്  ആര്‍ജെഡിയില്‍ ലയിക്കുകയായിരുന്നു. 2017ല്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയിലേക്ക് തിരിച്ചു പോകാന്‍ ജെഡിയു തീരുമാനിച്ചതിനെ തുടര്‍ന്നാണ് ശരദ് യാദവ് ജെഡിയു വിട്ടത്. ശരദ് യാദവിന്റെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ പ്രധാനമന്ത്രി ദേവഗൗഡ തുടങ്ങിയവര്‍ അനുശോചിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here