ദൃശ്യം മോഡല്‍ കൊലപാതകം നടത്തിയിട്ടും സജീവന്‍ നടന്നത് ചിരിക്കുന്ന മുഖത്തോടെ; ഞെട്ടലോടെ നാട്ടുകാര്‍ പറയുന്നത്

സജീവന്‍ ഭാര്യയെ കൊന്നുകുഴിച്ചു മൂടിയെന്ന യാഥാര്‍ത്ഥ്യം വിശ്വസിക്കാനാകാതെ ഞെട്ടലിലാണ് നാട്ടുകാര്‍. പെയിന്റിംഗ് തൊഴിലാളിയും നല്ലൊരു ക്രിക്കറ്ററുമായിരുന്ന സജീവന്‍ എല്ലാവരോടെ വളരെ മാന്യമായാണ് പെരുമാറിയിരുന്നത്. ദൃശ്യം മോഡല്‍ കൊലപാതകം നടത്തിയ ശേഷമാണ് ചിരിക്കുന്ന മുഖവുമായി സജീവന്‍ നടന്നിരുന്നതെന്ന് ഇപ്പോഴും നാട്ടുകാര്‍ക്ക് വിശ്വസിക്കാനാകുന്നില്ല.

സജീവനെക്കുറിച്ച് ചോദിച്ചാല്‍ ആര്‍ക്കും ഒരു ദുശീലവും പറയാനില്ല. എല്ലാ ദിവസവും ജോലിക്ക് പോകുന്ന പെയ്ന്റിംഗ് തൊഴിലാളി. എന്ത് പ്രശ്നങ്ങള്‍ക്കും ഓടിയെത്തുന്നയാള്‍. പുകവലിയും മദ്യപാനവും എതിര്‍ത്തിരുന്നയാള്‍. പ്രാദേശിക ക്രിക്കറ്റ് ക്ലബ് ടീമിലെ പ്രധാന കളിക്കാരന്‍. ദൃശ്യം മോഡല്‍ കൊലപാതകത്തിന് ശേഷമായിരുന്നു സജീവന്‍ മാന്യതയുടെ മുഖംമൂടിയണിഞ്ഞ് നടന്നിരുന്നതെന്ന് തിരിച്ചറിഞ്ഞ ഞെട്ടലിലാണ് നാട്ടുകാര്‍.

വീട്ടുമുറ്റത്ത് ഭാര്യയെ കുഴിച്ചുമൂടിയ ശേഷം അതേവീട്ടില്‍ തന്നെ താമസം തുടര്‍ന്നതും നാട്ടുകാര്‍ക്ക് സംശയം തോന്നാതിരിക്കാനായിരുന്നു. തൊട്ടടുത്ത സുഹൃത്തുക്കള്‍ പോലും സജീവന്റെ ക്രിമിനല്‍ മനസ്സ് അറിഞ്ഞില്ല. സിനിമാക്കഥയെ വെല്ലുന്ന ക്രൂരമായ കൊലപാതകവും തിരോധാനവുമെല്ലാം സ്വന്തം നാട്ടില്‍ സംഭവിച്ചതിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍.

അതേസമയം സംശയത്തെ തുടര്‍ന്നാണ് ഭാര്യ രമ്യയെ, സജീവന്‍ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തിയതെന്ന് പൊലീസ്. വീടിനോട് ചേര്‍ന്ന് കുഴിച്ചിടുകയും അതേ വീട്ടില്‍ത്തന്നെ ഒന്നരവര്‍ഷമായി താമസിക്കുകയുമായിരുന്നു. ഭാര്യ മറ്റൊരാളുടെ ഒപ്പം പോയി എന്ന് ബന്ധുക്കളേയും നാട്ടുകാരെയും പറഞ്ഞ് വിശ്വസിപ്പിച്ച പ്രതി അടുത്ത വിവാഹത്തിനുള്ള തയ്യാറെടുപ്പിലായിരുന്നുവെന്നും പൊലീസ്.

2021 ഓഗസ്റ്റിലാണ് സജീവിന്റെ ഭാര്യ രമ്യയെ കാണാതാകുന്നത്. 2022 ഫെബ്രുവരിയില്‍ ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് ഞാറക്കല്‍ പോലീസില്‍ സജീവന്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് പ്രത്യേക ടീം രൂപീകരിച്ചു നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് സജീവന്‍ തന്നെ കുടുങ്ങിയത്.

ഒന്നുമറിയാതതുപോലെ അഭിനയിച്ചു നടന്ന ഇയാളുടെ പിന്നാലെ പൊലീസുമുണ്ടായിരുന്നു. രമ്യയുടെ ഫോണ്‍ വിളികളും മറ്റും മൂലമുള്ള തര്‍ക്കത്തെ തുടര്‍ന്ന് കഴുത്തില്‍ കയര്‍ മുറുക്കി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കൊലപാതക ശേഷം വീടിനോട് ചേര്‍ന്ന് കുഴിച്ചിടുകയും അതേ വീട്ടില്‍ത്തന്നെ ഒന്നരവര്‍ഷമായി താമസിക്കുകയുമായിരുന്നു. ഭാര്യ മറ്റൊരാളുടെ ഒപ്പം പോയി എന്ന് ബന്ധുക്കളേയും നാട്ടുകാരെയും പറഞ്ഞ് വിശ്വസിപ്പിച്ച പ്രതി അടുത്ത വിവാഹത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു.

സജീവന്റെയും രമ്യയുടെയും പ്രേമവിവാഹമായിരുന്നു. രണ്ട് മതവിഭാഗത്തില്‍പ്പെട്ടവരായതിനാല്‍ ബന്ധുക്കളുടെ സമ്മതമില്ലാതെയായിരുന്നു വിവാഹവും. ഭാര്യ ബ്യൂട്ടിഷ്യന്‍ കോഴ്സ് പഠിക്കാന്‍ മുംബൈയില്‍ പോയെന്നും അവിടെ വച്ച് രമ്യ മറ്റൊരാളുമായി ഒളിച്ചോടിയെന്നും ഗള്‍ഫില്‍ പോയെന്നുമെല്ലാം കഥകളുണ്ടാക്കി.

പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ മകളെയും ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ മകനെയും വിശ്വസിപ്പിച്ചു. സജീവന്റെ സാന്നിധ്യത്തിലായിരുന്നു വീട്ടുമുറ്റം പൊലീസ് കുഴിച്ചത്. ഫൊറന്‍സിക് വിദഗ്ധര്‍ അസ്ഥികള്‍ ശേഖരിച്ചു. ഇവ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കും. ഒന്നരവര്‍ഷം മുമ്പ് തന്നെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് നിഗമനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here