ജോഷിമഠിന്റെ ഭൂരിഭാഗവും ഇടിഞ്ഞുതാഴുന്നു; 12 ദിവസത്തിനുള്ളില്‍ താഴ്ന്നത് 5.4 സെന്റീമീറ്റര്‍, മുന്നറിയിപ്പുമായി ISRO

ഐ എസ് ആര്‍ ഒ ജോഷിമഠിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ടു. 12 ദിവസത്തിനുള്ളില്‍ 5.4 സെന്റീമീറ്റര്‍ താഴ്ന്നു . 2022 ഡിസംബര്‍ 27-നും 2023 ജനുവരി 8-നും ഇടയിലാണ് താഴ്ന്നത്. താഴ്ന്ന പ്രദേശത്തിന്റെ വ്യാപ്തി വര്‍ധിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

2022 ഏപ്രിലിനും നവംബറിനുമിടയില്‍ ജോഷിമഠ് നഗരത്തില്‍ 9 സെ.മി ഇടിവ് രേഖപ്പെടുത്തി. നഗര കേന്ദ്രം, സൈനിക ഹെലിപാഡ്, നര്‍സിങ് മന്ദിര്‍ എന്നിവിടങ്ങളില്‍ ദ്രുതഗതിയിലുള്ള ഇടിച്ചില്‍ ഉണ്ടാകുന്നുവെന്നും ഐ എസ് ആര്‍ ഒയുടെ പഠനത്തില്‍ പറയുന്നു. അതിവേഗം ഭൂമി ഇടിഞ്ഞതിന്റെ ഫലമായി ജോഷിമഠ് നഗരം മുഴുവന്‍ മുങ്ങാമെന്ന് ഐ എസ് ആര്‍ ഒയുടെ കണ്ടെത്തല്‍. കാര്‍ട്ടോസാറ്റ്-2എസ് ഉപഗ്രഹത്തില്‍ നിന്നാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.

440 മീറ്റര്‍ നീളമുള്ള തുരങ്കത്തിന്റെ നിര്‍മ്മാണം തുടങ്ങിയ ശേഷമാണ് ഈ പ്രതിഭാസം കണ്ടതെന്നാണ് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞ ദിവസം കര്‍ണപ്രയാഗിലും കെട്ടിടങ്ങളില്‍ വിള്ളലുകള്‍ വീണുതുടങ്ങിയിട്ടുണ്ട്.

അതേസമയം, മഴ മുന്നറിയിപ്പിന്റെ ഭീതിയിലാണ് ഭൗമപ്രതിഭാസം വന്‍ നാശം വിതച്ച ജോഷിമഠ്. കഴിഞ്ഞ രാത്രിയില്‍ പ്രദേശത്ത് പല തവണ നേരിയ മഴ പെയ്തിരുന്നു. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ കെട്ടിടങ്ങളില്‍ ഏറ്റ വിള്ളല്‍ വലുതായതാണ് ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിച്ചത്. വിള്ളല്‍ ഉണ്ടായ വീടുകളില്‍ നിന്നും ആളുകളുടെ ഒഴിഞ്ഞുപോക്ക് തുടരുകയാണ്. ഏറ്റവും അപകട ഭീഷണി ഉയര്‍ത്തുന്ന മലാരി ഇന്‍ ഹോട്ടല്‍ ഇന്ന് പൊളിച്ചു മാറ്റല്‍ തുടരും. റൂര്‍ക്കി സെന്‍ട്രല്‍ ബില്‍ഡിങ്ങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് എത്തിയ വിദഗ്ധരാണ് പൊളിച്ചുമാറ്റലിന് നേതൃത്വം നല്‍കുന്നത്.  സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇടക്കാല ദുരിതാശ്വാസതുകയായ 1.5 ലക്ഷം രൂപ വീടുകളില്‍ വിള്ളല്‍ വീണ കുടുംബങ്ങള്‍ക്ക് നല്‍കും

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here