സുനു ക്രിമിനല്‍ തന്നെ;സര്‍ക്കാര്‍ തീരുമാനം ശരിവെച്ച് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

പൊലീസ് സേനയില്‍നിന്ന് പിരിച്ചുവിട്ട ക്രിമിനല്‍ ഉദ്യോസ്ഥനായ പിആര്‍ സുനുവിന് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലും തിരിച്ചടി. പിരിച്ചുവിടല്‍ നടപടി മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ജസ്റ്റിസ് പി വി ആശ, ട്രിബ്യൂണല്‍ അംഗം ഡോ. പ്രദീപ്കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് തള്ളി.

പതിനാറ് തവണ വകുപ്പുതല നടപടികള്‍ക്ക് വിധേയനായ സുനുവിന്റെ പേരില്‍ സ്ത്രീ പീഡനം, തുടര്‍ച്ചയായ അച്ചടക്ക ലംഘനം, ബലാത്സംഗം തുടങ്ങിയ നിരവധി കേസുകള്‍ നിലനില്‍ക്കുന്നതായി പ്രോസിക്യൂഷന് വേണ്ടി ഹാജരായ സര്‍ക്കാര്‍ പ്ലീഡര്‍ വാദിച്ചു.കേരള പൊലീസ് നിയമത്തിലെ 86ാം വകുപ്പ് പ്രകാരം പിരിച്ചുവിട്ട നടപടി ശരിവെച്ചിരിക്കുകയാണ് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍.

പൊലീസ് സേനയുടെ അഭിമാനത്തിന് കളങ്കം വരുത്തുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് സുനുവിന്റേതെന്ന് പൂര്‍ണ്ണ ബോധ്യമുള്ളത് കൊണ്ടാണ് സര്‍ക്കാര്‍ നടപടിയെടുത്തതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.

ക്രിമിനല്‍ കേസുകളില്‍ കുറ്റക്കാരനെന്ന് കണ്ടെത്താത്ത സാഹചര്യത്തില്‍ പിരിച്ചുവിടരുതെന്ന് സുനു ട്രിബ്യൂണലിനോട് ആവശ്യപ്പെട്ടു. തന്റെ ഭാഗത്ത് നിന്നും, വേണ്ടത്ര വിശദീകരണം കേട്ടില്ലെന്ന വാദം ട്രിബ്യുണല്‍ അംഗീകരിച്ചില്ല. കാരണം കാണിക്കല്‍ നോട്ടീസ് ഉന്നതാധികാരികള്‍ നല്‍കിയതാണ്. നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനുള്ള നിര്‍ദേശം സുനു ലംഘിച്ചു. വിഡിയോ കോണ്‍ഫറന്‍സ് വഴി സുനുവിന്റെ വിശദീകരണം പൊലീസ് മേധാവി കേട്ടതായും ട്രിബ്യൂണല്‍ നിരീക്ഷിച്ചു. കുറ്റങ്ങള്‍ തെളിഞ്ഞ സാഹചര്യത്തില്‍ ഹരജി തള്ളുകയാണെന്നും സര്‍ക്കാര്‍ നടപടി ശരിവെക്കുകയാണെന്നും വിധിയില്‍ പറയുന്നു.

ബേപ്പൂര്‍ കോസ്റ്റല്‍ സിഐ ആയിരുന്നു പി ആര്‍ സുനുവിനെ പിരിച്ച് വിട്ടത് കേരള പൊലീസ് ആക്ട് 86 പ്രകാരം ആയിരുന്നു. ഈ വകുപ്പ് പ്രകാരം പൊലീസ് സേനയില്‍ നിന്നും പിരിച്ചുവിടുന്ന ആദ്യത്തെ ഉദ്യോഗസ്ഥനാണ് സുനു.സംസ്ഥാന പൊലീസ് സേനയിലെ സിവില്‍ പൊലീസ് വിഭാഗത്തിലെ ക്രിമിനലുകള്‍ക്കെതിരെ പിരിച്ച് വിടല്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന വകുപ്പാണ് കെപി ആക്ട് 86. എസ്ഐമാര്‍ക്കെതിരെ ജില്ല പൊലീസ് മേധാവിമാര്‍ക്കും സിഐമാര്‍ക്കെതിരെ ഡിഐജിമാര്‍ക്കും ഐജിക്കും എഡിജിപിമാര്‍ക്കും ഡിവൈഎസ്പിമാര്‍ക്കെതിരെ സര്‍ക്കാറിനും പിരിച്ചുവിടല്‍ നടപടി സ്വീകരിക്കാമെന്ന് പൊലീസ് നിയമത്തിലെ എണ്‍പത്തിയാറാം വകുപ്പ് ശിപാര്‍ശ ചെയ്യുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടിയെടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഉയര്‍ന്ന തസ്തികകളിലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയാകും ആദ്യം നടപടിയുണ്ടാകുക. പിന്നാലെ നടപടി താഴെത്തട്ടിലേക്ക് വ്യാപിപ്പിക്കാനാണ് നീക്കം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News