അഞ്ജുവിന്റെയും കുട്ടികളുടെയും മരണം; തുടരന്വേഷണത്തിന് ബ്രിട്ടിഷ് പൊലീസ് കേരളത്തിലേക്ക്

ബ്രിട്ടനിലെ അഞ്ജുവിന്റെയും കുട്ടികളുടെയും കൂട്ടക്കൊലയില്‍ തുടരന്വേഷണത്തിനായി രണ്ടംഗ ബ്രിട്ടീഷ് പൊലീസ് സംഘം കേരളത്തിലെത്തും. തുടരന്വേഷണത്തിന് നേതൃത്വം നല്‍കുന്ന പൊലീസ് ഉദ്യോഗസ്ഥരില്‍ ഒരാളും നോര്‍ത്താംപ്റ്റണ്‍ഷെയര്‍ പൊലീസിലെ ചീഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറുമാണ് കേരളത്തിലേക്കെത്തുന്നത്.

കേരളത്തിലെത്തുന്ന ഉദ്യോഗസ്ഥര്‍ അഞ്ജുവിന്റെ മാതാപിതാക്കളുടെ മൊഴിയെടുക്കും. അഞ്ജുവിന്റെ ഭര്‍ത്താവും കേസിലെ പ്രതിയുമായ സാജുവിന്റെ വീട്ടിലും പൊലീസെത്തി ബന്ധുക്കളുടെ മൊഴിയെടുക്കുമെന്നാണ് വിവരം. ഇതുകൂടി ചേര്‍ത്താകും കേസിന്റെ അന്തിമ കുറ്റപത്രം സമര്‍പ്പിക്കുക. അതേസമയം അഞ്ജുവിന്റെയും മക്കളായ ജീവ, ജാന്‍വി എന്നിവരുടെയും മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും. മൂവരുടെയും മൃതദേഹങ്ങള്‍ വൈക്കത്തെ വീട്ടിലേക്കാവും കൊണ്ടുപോകുക. മൃതദേഹം പൊതുദര്‍ശനത്തിന് ശേഷം ഉച്ചയ്ക്ക് ഒരു മണിയ്ക്ക് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

കഴിഞ്ഞ മാസം 16നാണ് ബ്രിട്ടനില്‍ നഴ്‌സായിരുന്ന അഞ്ജുവിനെയും മക്കളായ ആറ് വയസുകാരി ജാന്‍വിയെയും നാല് വയസുകാരി ജീവയെയും കെറ്ററിംഗിലെ വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടരന്വേഷണത്തില്‍ അഞ്ജുവിന്റെ ഭര്‍ത്താവ് സാജുവാണ് കൊലപാതകങ്ങള്‍ക്ക് പിന്നിലെന്ന് കണ്ടെത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ഒരു മാസമായി അഞ്ജുവിന്റെ മാതാപിതാക്കള്‍ ശ്രമിച്ച് വരികയായിരുന്നു.

പത്തു വര്‍ഷം മുമ്പ് ബാംഗ്ലൂരില്‍ ജോലി ചെയ്യുന്ന കാലത്ത് പ്രണയിച്ചാണ് അഞ്ജുവും കണ്ണൂര്‍ സ്വദേശിയായ സാജുവും വിവാഹം കഴിച്ചത്. പിന്നീട് ഇരുവരും സൗദി അറേബ്യയിലേക്ക് പോയി. അവിടുത്തെ ജോലി ഉപേക്ഷിച്ച ശേഷമാണ് ഒരു വര്‍ഷം മുമ്പ് ബ്രിട്ടനിലേക്ക് പോയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here