2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വിജയം 2024ല്‍ ആവര്‍ത്തിക്കുക ബി ജെ പിക്ക് അസാധ്യം; ശശി തരൂര്‍

2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് വിജയം 2024ല്‍ ആവര്‍ത്തിക്കുക ബി ജെ പിക്ക് അസാധ്യമായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. ബി ജെ പിക്ക് ചില സംസ്ഥാനങ്ങളില്‍ സീറ്റ് നഷ്ടമുണ്ടാകും. അങ്ങനെ നോക്കുമ്പോള്‍ കേന്ദ്രഭരണത്തില്‍ നിന്നും ബിജെപിയെ പുറത്താക്കുക എന്നത് അസാധ്യമായ ഒരു കാര്യമല്ലെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു. കോഴിക്കോട് നടക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ശശി തരൂര്‍.

ബി.ജെ.പി അധികാരത്തില്‍ എത്തിയ 2019ലെ തെരഞ്ഞെടുപ്പ് ചിത്രം വിശദമാക്കിയാണ് ശശി തരൂര്‍ തന്റെ വാദങ്ങള്‍ അവതരിപ്പിച്ചത്. 2019ല്‍ ചില സംസ്ഥാനങ്ങളില്‍ ബി.ജെ.പി നടത്തിയ മുന്നേറ്റം ചൂണ്ടിക്കാണിച്ചായിരുന്നു തരൂരിന്റെ അഭിപ്രായ പ്രകടനം. ഹരിയാന, ഗുജറാത്ത്, രാജസ്ഥാന്‍, ബീഹാര്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ബിജെപി സീറ്റുകള്‍ തൂത്തുവാരുകയും ബംഗാളില്‍ ബി.ജെ.പി 18 സീറ്റുകള്‍ നേടുകയും ചെയ്തിരുന്നു. എന്നാല്‍ 2024 ഈ ഫലങ്ങള്‍ അതേ നിലയില്‍ ആവര്‍ത്തിക്കുക എന്നത് ബിജെപിയെ സംബന്ധിച്ചിടത്തോളം അസാധ്യമാണെന്ന് തരൂര്‍ അഭിപ്രായപ്പെട്ടു. അതിനാല്‍ തന്നെ ബി.ജെ.പിയുടെ ഭൂരിപക്ഷം 2024ല്‍ കുറയ്ക്കാന്‍ കഴിയുമെന്ന വാദമാണ് തരൂര്‍ മുന്നോട്ടുവച്ചിരിക്കുന്നത്.

2019ലെ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി നടന്ന ബലാക്കോട്ട്, പുല്‍വാമ അക്രമങ്ങള്‍ ബി.ജെ.പിക്ക് അനുകൂലമായ തരംഗം സൃഷ്ടിച്ചിരുന്നു. എന്നാല്‍ 2024ല്‍ ഇത്തരം ഗിമ്മിക്കുകള്‍ ആവര്‍ത്തിക്കില്ലെന്നും ബി.ജെ.പിക്ക് 50 സീറ്റുകള്‍ കുറയുമെന്നും ഇത് പ്രതിപക്ഷത്തിന് നേട്ടമാകുമെന്നുമാണ് തരൂരിന്റെ വാദം. ബി.ജെ.പിയെ ഭരണത്തില്‍ നിന്നും പുറത്താക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് നില്‍ക്കുമോ എന്ന ചോദ്യത്തിന് ഉത്തരം പറയുക അസാധ്യമാണെന്നായിരുന്നു ശശി തരൂര്‍ അഭിപ്രായപ്പെട്ടത്.

‘ബി.ജെ.പിക്ക് 250 സീറ്റും മറ്റുള്ളവര്‍ക്ക് 290 സീറ്റും കിട്ടിയാല്‍ കേന്ദ്രസര്‍ക്കാരിന്റെ അനുകൂല്യം ആഗ്രഹിക്കുന്ന പാര്‍ട്ടികളില്‍ നിന്ന് അവിടെ നിന്നും ഇവിടെ നിന്നുമായി 20, 10 അംഗങ്ങളെ വീതം സംഘടിപ്പിച്ച് ബി.ജെ.പി സര്‍ക്കാര്‍ രൂപീകരിക്കുമോ, നമുക്കറിയില്ല’ എന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി 303 സീറ്റുകള്‍ നേരിടിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന് നേടാന്‍ കഴിഞ്ഞത് 52 സീറ്റുകള്‍ മാത്രമായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News