ഭക്തജനലക്ഷങ്ങള്‍ക്ക് ദര്‍ശനപുണ്യം പകര്‍ന്ന് മകരവിളക്ക്

ശബരിമലയില്‍ ഭക്തജന ലക്ഷങ്ങളുടെ മനസില്‍ തീര്‍ത്ഥാടനപുണ്യം നിറച്ച് പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു.ശരണം വിളികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനപുണ്യം സമ്മാനിച്ച് 6 :46 നാണ് പൊന്നമ്പലമേട്ടില്‍ മകരവിളക്ക് ആദ്യം തെളിഞ്ഞത്. പിന്നീട് മലനിരകളില്‍ രണ്ട് തവണ കൂടി ദീപം തെളിഞ്ഞതോടെ മണിക്കൂറുകളായി കാത്തുനിന്ന ഭക്തജനങ്ങളുടെ കണ്ഠങ്ങളില്‍ നിന്നുളള ശരണം വിളികള്‍ ഉച്ഛസ്ഥായിയിലായി.

ഇന്ന് വൈകിട്ട് 5:30ന് തിരുവാഭരണ പേടകവും വഹിച്ചുളള ഘോഷയാത്രയെ ശരംകുത്തിയില്‍ സ്വീകരിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയില്‍ സന്നിധാനത്തെത്തിയ എത്തിയ തിരുവാഭരണ ഘോഷയാത്രയെ പതിനെട്ടാം പടിക്ക് താഴെ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ അനന്തഗോപന്‍, ബോര്‍ഡ് അംഗം എം എസ് ജീവന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. തിരുവാഭരണപ്പെട്ടി ശരണം വിളികള്‍ നിറഞ്ഞുനിന്ന അന്തരീക്ഷത്തില്‍ പതിനെട്ടാം പടി വഴി ശ്രീകോവിലിന് മുന്നിലേക്ക് എത്തിച്ചു.ശബരിമല തന്ത്രി കണ്ഠര് രാജീവര്, മേല്‍ശാന്തി കെ.ജയരാമന്‍ നമ്പൂതിരി എന്നിവര്‍ ചേര്‍ന്നു ശ്രീകോവിലിലേക്ക് ഏറ്റുവാങ്ങി. തുടര്‍ന്ന് 6:30ന് തിരുവാഭരണങ്ങള്‍ ചാര്‍ത്തിയുള്ള ദീപാരാധന നടന്നു.

ശനിയാഴ്ച ഉച്ചക്ക് 12 മണി വരെ മാത്രമേ ഭക്തര്‍ക്ക് സന്നിധാനത്തേക്ക് പ്രവേശനം ഉണ്ടായിരുന്നുള്ളു. ശബരിമല സന്നിധാനത്തില്‍ മാത്രം ഒരു ലക്ഷത്തിലേറെ ഭക്തന്‍മാര്‍ ദര്‍ശനപുണ്യം നേടി. ഇതിന് പുറമേ പമ്പ ഹില്‍ട്ടോപ്, പഞ്ഞിപ്പാറ, നെല്ലിമല, അയ്യന്‍മല, ഇലവുങ്കല്‍, അട്ടത്തോട്, പടിഞ്ഞാറേ കോളനി എന്നിവിടങ്ങളില്‍ ഭക്തസഹ്രസങ്ങളാണ് മകര വിളക്ക് ദര്‍ശനം നടത്തിയത്.

രാത്രി 8:45നാണ് മകരസംക്രമ മുഹൂര്‍ത്തം. അയ്യപ്പ വിഗ്രഹത്തില്‍നിന്നു തിരുവാഭരണങ്ങള്‍ മാറ്റിയശേഷം കവടിയാര്‍ കൊട്ടാരത്തില്‍നിന്നു കൊടുത്തുവിട്ട അയ്യപ്പ മുദ്രയിലെ നെയ്യ് സംക്രമവേളയില്‍ അഭിഷേകം ചെയ്യും.തീര്‍ത്ഥാടനത്തിനു സമാപനം കുറിച്ച് ജനുവരി 19ന് രാത്രി മാളികപ്പുറത്തു ഗുരുതി നടക്കും. തീര്‍ഥാടനത്തിനു സമാപനം കുറിച്ച് 20ന് രാവിലെ 6:30ന് ശബരിമല ക്ഷേത്രനട അടയ്ക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News