നേപ്പാൾ വിമാനാപകടം; മരണം 68 ആയി  

നേപ്പാളിലെ വിമാനാപകടത്തിൽ മരണം 68 ആയി. ഇന്ന് രാവിലെ പതിനൊന്ന് മണിക്കാണ് നേപ്പാളിലെ പൊഖാറയിൽ അഞ്ച് ഇന്ത്യക്കാർ ഉൾപ്പെടെ 72 യാത്രക്കാരുമായി പോയ യെതി എയർലൈൻസിന്റെ എടിആർ 72 വിമാനം തകർന്ന് വീണത്. കാഠ്മണ്ഡുവിൽ നിന്ന് പൊഖാറയിലേക്ക് വരുകയായിരുന്ന വിമാനം ലക്ഷ്യസ്ഥാനത്തെത്താൻ 20 മിനിറ്റ് ഉള്ളപ്പോഴാണ് തകർന്നു വീഴുന്നത്.

ലാൻഡിങ്ങിനിടെയുണ്ടായ നേപ്പാളിലെ മോശം കാലാവസ്ഥയാണ്  അപകടത്തിന്  കാരണമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  റൺവേയിലെത്തുന്നതിന് മുൻപ് ഉഗ്ര ശബ്ദത്തോടെ വിമാനം നിലംപൊത്തിയെന്നും തീപിടിച്ചുവെന്നും ദൃക്സാക്ഷികൾ പറഞ്ഞു.

വിമാനത്തിന് തീപിടിച്ചതിനാൽ തുടക്കത്തിൽ ആളുകൾക്ക് രക്ഷാപ്രവർത്തനം നടത്താൻ കഴിഞ്ഞില്ല. അപകടത്തിന്റെ കാരണം വ്യക്തമായിട്ടില്ല. നാല് ജീവനക്കാരടക്കം 72 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. 15 ദിവസം മുൻപാണ് ഈ വിമാനത്താവളം പ്രവർത്തനം തുടങ്ങിയത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് നേപ്പാൾ സർക്കാർ അറിയിച്ചിട്ടുണ്ട്. യാത്രക്കാരുടെ പേര് വിവരങ്ങൾ പുറത്ത് വന്നിട്ടുണ്ട്. നേപ്പാൾ പ്രധാനമന്ത്രി അടിയന്തര മന്ത്രിസഭ യോഗം വിളിച്ചു.

അതേസമയം, സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം തുടരുകയാണ്. മരിച്ച മൂന്ന് നേപ്പാള്‍ സ്വദേശികള്‍ അപകടത്തില്‍പ്പെട്ടത് കേരളത്തില്‍ വന്ന് മടങ്ങുന്നതിനിടെയാണ്. പത്തംതിട്ട ആനിക്കാട്ട് ശവസംസാകാര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇവര്‍. രാജു ടക്കൂരി, റബിന്‍ ഹമാല്‍, അനില്‍ ഷാഹി, ദീപക്ക് തമാംഗ്, സരണ്‍ ഷായി എന്നിവരായിരുന്നു പത്തനംതിട്ടയില്‍ എത്തിയത്.

നേപ്പാളില്‍ സുവിശേഷകനായിരുന്ന ആനിക്കാട് നൂറോന്‍മാവ് സ്വദേശി മാത്യു ഫിലിപ്പിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനായി വെള്ളിയാഴ്ചയാണ് ഇവര്‍ പത്തനംതിട്ടയില്‍ എത്തിയത്. തിരികെയുള്ള യാത്രയില്‍ അഞ്ചംഗസംഘത്തിലെ 2 പേര്‍ കാഠ്മണ്ഡുവിലിറങ്ങുകയും മൂന്നുപേര്‍ പൊഖാറയിലേക്ക് യാത്ര തുടരുകയുമായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel