പെട്രോൾ പമ്പ് ഉടമയിൽ നിന്ന് കൈക്കൂലി വാങ്ങി; ബിജെപി നേതാക്കൾക്ക് സസ്പെൻഷൻ

കോഴിക്കോട് പെട്രോൾ പമ്പ് ഉടമയിൽ നിന്ന് കൈക്കൂലി വാങ്ങിയ ബിജെപി നേതാക്കൾക്കെതിരെ നടപടി. പേരാമ്പ്ര മണ്ഡലം ജനറൽ സെക്രട്ടറി രാഘവൻ, വൈസ് പ്രസിഡൻ്റ് ശ്രീജിത്ത് എന്നിവർക്ക് സസ്പെൻഷൻ. എന്നാൽ ആരോപണ വിധേയനായ മണ്ഡലം പ്രസിഡൻ്റ് രജീഷിനെതിരെ ബിജെപി നേതൃത്വം നടപടി എടുത്തില്ല.

പേരാമ്പ്രയിലെ പെട്രോൾ പമ്പ് നിർമ്മാണവുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയ ബിജെപി നേതാക്കൾക്കെതിരെ ജില്ലാ നേതൃത്വമാണ് നടപടി എടുത്തത്. പേരാമ്പ്ര മണ്ഡലം ജനറൽ സെക്രട്ടറി രാഘവൻ, വൈസ് പ്രസിഡൻ്റ് ശ്രീജിത്ത് എന്നിവരെ സസ്പെൻഡ് ചെയ്തു. ജില്ലാ കോർ കമ്മിറ്റി യോഗമാണ് തീരുമാനം എടുത്തത്.

ജനുവരി 10ന് പേരാമ്പ്ര ആര്യ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗം അലങ്കോലപ്പെടുത്തിയരെ പ്രാഥമികാംഗത്വത്തില്‍ നിന്ന് മാറ്റിനിര്‍ത്താൻ
സംസ്ഥാന കമ്മറ്റിയോട് ശുപാര്‍ശ ചെയ്യാനും യോഗം തീരുമാനിച്ചു. എന്നാൽ ആരോപണ വിധേയനായ പേരാമ്പ്ര മണ്ഡലം പ്രസിഡൻ്റ് രജീഷിനെതിരെ ബിജെപി നേതൃത്വം നടപടി എടുത്തില്ല.

രജീഷ്, രാഘവൻ, ശ്രീജിത്ത് എന്നിവർക്കെതിരെയാണ് ആർഎസ്എസ് പ്രവർത്തകൻ കൂടിയായ പെട്രോൾ പമ്പുടമ പ്രജീഷ് ആരോപണം ഉന്നയിച്ചത്. ഇവർ ആവശ്യപ്പെട്ടത് പ്രകാരം 4 തവണയായി ഒരു ലക്ഷത്തിപ്പതിനായിരം രൂപ കൈകമാറിയതായി പ്രജീഷ് പറഞ്ഞിരുന്നു. പണം നൽകുന്ന സി സി ടി വി ദൃശ്യങ്ങളും പ്രജീഷ് പുറത്ത് വിട്ടു. പമ്പ് നിർമ്മാണ സ്ഥലത്തിനെതിരെ നടക്കുന്ന സമരം ഒത്തു തീർക്കാൻ ഒന്നര ലക്ഷം രൂപ കൂടി ബിജെപി നേതാക്കൾ ആവശ്യപ്പെട്ടതോടെയാണ് കൈക്കൂലി നൽകിയ വിവരം പുറത്തായത്.

പണം നൽകുന്ന ദൃശ്യങ്ങൾ കൂടി പുറത്ത് വന്നതോടെ ബിജെപി മണ്ഡലം കമ്മിറ്റി യോഗത്തിൽ കൂട്ടയടി നടന്നു. പ്രജീഷിൽ നിന്ന് 25000 രൂപ വാങ്ങിയതായി ജില്ലാ പ്രസിഡൻ്റിന് പറയേണ്ടി വന്നു. ഇതിന് രസീത് ഉണ്ടെന്നായിരുന്നു വി കെ സജീവൻ്റെ വാദം. നാണക്കേടായതോടെയാണ് മുഖം രക്ഷിക്കാനുള്ള നടപടി. എന്നാൽ മണ്ഡലം പ്രസിഡൻ്റിനെ നേതൃത്വം സംരക്ഷിക്കുന്നതിൽ ഒരു വിഭാഗത്തിന് അമർഷമുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News