ഹോളിഗ്രേസിലെ വിദ്യാര്‍ത്ഥികള്‍ക്ക് മഞ്ഞപ്പിത്തം ഉണ്ടായ സംഭവം; കോളേജ് അധികൃതര്‍ കുറ്റക്കാര്‍

തൃശൂര്‍ മാള ഹോളിഗ്രേസ് കോളേജിലെ 12 വിദ്യാര്‍ത്ഥികള്‍ക്കും ഒരു ജീവനക്കാരിക്കും മഞ്ഞപ്പിത്തം ഉണ്ടായ സംഭവത്തില്‍ കുറ്റക്കാര്‍ കോളേജ് അധികൃതരെന്ന് പഞ്ചായത്ത്. വൃത്തിഹീനമായ കോളേജ് അന്തരീക്ഷമാണ് മഞ്ഞപ്പിത്തം ഉണ്ടാകാന്‍ ഇടയായത്. ക്രിസ്മസ് അവധി കഴിഞ്ഞ് മടങ്ങിവന്ന വിദ്യാര്‍ത്ഥികളില്‍ ആയിരുന്നു രോഗം സ്ഥിരീകരിച്ചത്.

തൃശൂര്‍ ഡിഎംഒയിലെ ഉദ്യോഗസ്ഥനും മാളയിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടറും അടങ്ങുന്ന സംഘം ഹോളി ഗ്രേസിന്റെ കീഴിലുള്ള സ്‌കൂളും കോളേജും പരിസരങ്ങളും പരിശോധിച്ചെങ്കിലും ആദ്യ ഘട്ട പരിശോധനയില്‍ അസാധാരണമായി ഒന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് മാള ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തുകയും കോളേജിന്റെയും സ്‌കൂളിന്റെയും കോമ്പൗണ്ടില്‍ നിരവധി സ്ഥലത്ത് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കത്തിക്കുന്നത് കണ്ടെത്തുകയും ചെയ്തു. ഹോളിഗ്രേസില്‍ നിന്നും പുറന്തള്ളുന്ന മാലിന്യങ്ങള്‍ പഞ്ചായത്ത് തോട്ടിലേക്കും മറ്റും ഒഴുക്കി വിടുന്നതും മലിനജലം കെട്ടിക്കിടക്കുന്നതായും കണ്ടെത്തി. വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റ് ഉണ്ടെന്ന് ഹോളി ഗ്രേസിലെ ജീവനക്കാര്‍ പറഞ്ഞെങ്കിലും പ്ലാന്റിന് ചുറ്റും ഭക്ഷണ പദാര്‍ത്ഥങ്ങളുടെ അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള മലിനജലം കെട്ടിക്കിടക്കുന്നത് പഞ്ചായത്ത് അധികൃതര്‍ കണ്ടെത്തി.

ഹോളിഗ്രേസിന്റെ ഉടമസ്ഥതയിലുള്ള കുതിരാലയത്തില്‍ നിന്നുള്ള വിസര്‍ജ്യങ്ങളും പുറന്തള്ളുന്നത് പഞ്ചായത്ത് തോട്ടിലേക്കാണ്. കൂടാതെ, അനധികൃതമായി നടത്തുന്ന കോളേജ് കാന്റീനില്‍ നിന്നും സര്‍ക്കാര്‍ നിരോധിച്ച പ്ലാസ്റ്റിക് ഗ്ലാസും പഞ്ചായത്ത് കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ കോളേജ് അധികൃതര്‍ ചെയ്ത തെറ്റായ കാര്യങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് മാള പഞ്ചായത്ത് സെക്രട്ടറി കെ ജെ രാജു അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News