പറവൂര്‍ ഹോട്ടലിലെ ഭക്ഷ്യവിഷബാധ ; മുഖ്യ പാചകക്കാരന്‍ പൊലിസ് കസ്റ്റഡിയില്‍

പറവൂര്‍ ഭക്ഷ്യ വിഷബാധയില്‍ മജ്ലിസ് ഹോട്ടലിന്റെ മുഖ്യ പാചകക്കാരന്‍ പൊലിസ് കസ്റ്റഡിയില്‍. ഹോട്ടല്‍ ഉടമകള്‍ക്ക് എതിരെ വധശ്രമത്തിന് കേസെടുത്തു. ഹോട്ടലിന്റെ ലൈസന്‍സ് സസ്പെന്റ് ചെയ്തതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.

സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരമായി പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെയടിസ്ഥാനത്തിലാണ് നടപടി. ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയവരുടെ എണ്ണം 68 ആയി. പറവൂര്‍, തൃശൂര്‍, കോഴിക്കോട്, കളമശ്ശേരി എന്നിവിടങ്ങളിലായാണ് ആളുകള്‍ ചികിത്സ തേടിയിരിക്കുന്നത്. പറവൂര്‍ മജ്‌ലിസ് ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചവര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്.

27 പേരാണ് പറവൂര്‍ ആശുപത്രിയില്‍ മാത്രം ചികിത്സയിലുള്ളത്. 20പേര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരാളെ കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. തൃശൂരില്‍ 12, കോഴിക്കോട് 4 എന്നിങ്ങനെയാണ് ചികിത്സ തേടിയത്. കോഴിക്കോട് ചികിത്സയിലുള്ളവര്‍ ചെന്നൈയില്‍ നിന്ന് കൊച്ചിയിലെത്തി ഇവിടെനിന്ന് കോഴിക്കോടേക്ക് പോയവരാണ്. പോകുന്നവഴി മജ്‌ലിസ് ഹോട്ടലില്‍ നിന്ന് ഇവര്‍ ഭക്ഷണം കഴിച്ചിരുന്നു. പുലര്‍ച്ചെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

താലൂക്ക് ആശുപത്രിയില്‍ നിന്ന് അറിയിച്ചതിനെ തുടര്‍ന്ന് മുന്‍സിപ്പാലിറ്റി ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ എത്തി ഹോട്ടല്‍ അടപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here