ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍സിങിനെതിരെ ലൈംഗികാരോപണം

ഗുസ്തി ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിനെതിരെ ലൈംഗിക ആരോപണം. ബ്രിജ് ഭൂഷണും പരിശീലകരും ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് ആരോപിച്ച് ഗുസ്തി താരങ്ങള്‍ രംഗത്തെത്തി.

പരിശീലന ക്യാമ്പില്‍ പെണ്‍കുട്ടികള്‍ ലൈംഗിക ചൂഷണത്തിന് ഇരകളായെന്നും താരങ്ങളുടെ സ്വകാര്യ ജീവിത്തതില്‍ പോലും ഫെഡറേഷന്‍ ഇടപെടുകയാണെന്നും ദില്ലിയില്‍ നടത്തിയ പ്രതിഷേധത്തില്‍ ഗുസ്തി താരങ്ങള്‍ ആരോപിച്ചു.

ഫെഡറേഷന്റെ തലപ്പത്ത് ഇരിക്കുന്നവര്‍ കായിക മേഖലയുമായി ഒരു തരത്തിലുള്ള ബന്ധവും ഇല്ലാത്തവരാണെന്നാണ് ഗുസ്തി താരങ്ങളുടെ ആരോപണം. ഫെഡറേഷനില്‍ നേതൃമാറ്റം ആവശ്യമാണെന്നും വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടണമെന്നും ഗുസ്തി താരം ബജ്രംഗ് പുനിയ ആവശ്യപ്പെട്ടു.

ടോക്കിയോ ഒളിംപിക്‌സ് പരാജയത്തിന് ശേഷം ബ്രിജ് ഭൂഷണ്‍ തന്നെ അപമാനിക്കുന്ന തരത്തില്‍ പെരുമാറി. ജീവിതം അവസാനിപ്പിക്കുന്നതിനെ കുറിച്ചു വരെ ചിന്തിച്ചു. ഏതെങ്കിലും ഗുസ്തി താരത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ആയിരിക്കും: കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസ് ചാമ്പ്യനായ താരം വിനേഷ് ഫോഗത്ത് പറഞ്ഞു.

എനിക്കറിയാവുന്ന 20ഓളം പെണ്‍കുട്ടികള്‍ ചൂഷണത്തിനിരയായെന്നും ഇപ്പോള്‍ ഇത് പറയാന്‍ കാരണം നാളെ താന്‍ ജീവിച്ചിരിക്കുമോയെന്ന് ഉറപ്പില്ലാത്തതിനാലാണെന്നും ദില്ലിയിലെ ജന്ദര്‍മന്ദിറില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുക്കവെ വിനേഷ് ഫോഗട്ട് പറഞ്ഞു. വിനേഷ് ഫോഗട്ടിനെ കൂടാതെ സാക്ഷി മാലിക്, സംഗീത ഫോഗട്ട്, ബജ്രംഗ്, സോനം മാലിക്, അന്‍ഷു എനിവരും പ്രതിഷേധത്തില്‍ പങ്കെടുത്തു.

ഞങ്ങളുടെ പ്രതിഷേധം ഗുസ്തി ഫെഡറേഷനെതിരെയല്ല. അതിന്റെ പ്രവര്‍ത്തനരീതിക്കെതിരായാണ്. ഇതില്‍ രാഷ്ട്രീയമില്ല. കുറേക്കാലമായി ഞങ്ങള്‍ നിശബ്ദയിലായിരുന്നു. ഇനിയും ഇങ്ങനെ തുടരാനാവില്ല. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ ഗുസ്തിതാരങ്ങളൊന്നും നാഷണല്‍, ഇന്റര്‍നാഷണല്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കില്ലെന്നും ഫോഗട്ട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News