സ്വവര്‍ഗാനുരാഗിക്ക് ജഡ്ജിയാകാം; കേന്ദ്രത്തിന് കത്തയച്ച് സുപ്രീംകോടതി കൊളീജിയം

അഭിഭാഷകരുടെ ലൈംഗികാഭിമുഖ്യം, സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകള്‍ എന്നിവ ചൂണ്ടിക്കാട്ടി ജഡ്ജിസ്ഥാനം തടയാനാകില്ലെന്ന് സുപ്രീം കോടതി കൊളീജിയം. സൗരഭ് കൃപാല്‍ ഉള്‍പ്പടെ നാല് അഭിഭാഷകരെ ഹൈക്കോടതി ജഡ്ജിമാരാക്കണമെന്ന ശുപാര്‍ശ വീണ്ടും സുപ്രീംകോടതി കേന്ദ്ര സര്‍ക്കാരിന് അയച്ചു.

സ്വവര്‍ഗാനുരാഗിയും അഭിഭാഷകനുമായ സൗരഭ് കൃപാലിനെ ഡല്‍ഹി ഹൈക്കോടതി ജഡ്ജി ആയി നിയമിക്കണമെന്ന ശുപാര്‍ശ വീണ്ടും കേന്ദ്ര സര്‍ക്കാരിന് അയക്കാന്‍ ഇന്നലെ ചേര്‍ന്ന സുപ്രീം കോടതി കൊളീജിയം തീരുമാനിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ.എം. ജോസഫ് എന്നിവരടങ്ങിയ കൊളീജിയത്തിന്റേതാണ് തീരുമാനം.

രണ്ടു കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ശുപാര്‍ശ കേന്ദ്രം മടക്കിയത്. സൗരഭിന്റെ പങ്കാളി സ്വിറ്റ്സര്‍ലന്‍ഡ് എംബസിയില്‍ ജോലിചെയ്യുന്ന വിദേശ പൗരന്‍ ആണെന്നതാണ് ഒരു കാരണമായി ചൂണ്ടിക്കാട്ടിയത്. ഭരണഘടനാപദവി വഹിക്കുന്ന പലരുടെയും പങ്കാളികള്‍ വിദേശികളാണെന്നാണ് കൊളീജിയം ചൂണ്ടിക്കാട്ടിയത്. സ്വവര്‍ഗാനുരാഗി ആണെന്ന് ചൂണ്ടിക്കാട്ടി സൗരഭ് കൃപാലിന് ജഡ്ജിസ്ഥാനം നിഷേധിക്കുന്നത് തെറ്റാണെന്നും കൊളീജിയം വ്യക്തമാക്കി. ലൈംഗികാഭിമുഖ്യം കൃപാല്‍ മറച്ചുവെച്ചിട്ടില്ലെന്നും കൊളീജിയം വ്യക്തമാക്കി.

അതേസമയം, സ്വിസ്റ്റ്‌സര്‍ലന്‍ഡ് ഇന്ത്യയുടെ സൗഹൃദ രാജ്യമാണെന്നും കൊളീജിയം കൂട്ടിച്ചേര്‍ത്തു. അഭിഭാഷകരായ അമിതേഷ് ബാനര്‍ജി, സാക്യ സെന്‍ എന്നിവരെ കൊല്‍ക്കത്ത ഹൈക്കോടതി ജഡ്ജിമാരാക്കാനുള്ള ശുപാര്‍ശ വീണ്ടും കേന്ദ്രത്തിന് കൈമാറാനും കൊളീജിയം തീരുമാനിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News