പിടി7 നെ പിടികൂടുന്നതിനുള്ള വനംവകുപ്പിന്റെ ശ്രമം അഭിനന്ദാര്‍ഹമെന്ന് നാട്ടുകാര്‍

പാലക്കാട് ധോണിയില്‍ നാട്ടുകാരെ വിറപ്പിച്ച കാട്ടാന പിടി 7നെ പിടികൂടുന്നതിനായുള്ള വനംവകുപ്പിന്റെ പരിശ്രമം അഭിനന്ദാര്‍ഹമെന്ന് പ്രദേശവാസികള്‍. ആനയെ പിടികൂടുന്നതിനായി വനംവകുപ്പ് പരമാവധി ശ്രമിക്കുന്നുണ്ടെന്നും നാട്ടുകാര്‍ കൈരളി ന്യൂസിനോട് പറഞ്ഞു. പലരും ആനയെ കണ്ട് പേടിച്ചോടിയിട്ടുണ്ട്. പിടി 7 ഉള്‍പ്പെടെയുള്ള കാട്ടാനകള്‍ വ്യാപകമായി കൃഷിയും നശിപ്പിച്ചിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

കാട്ടാനയുടെ ശല്ല്യം കാരണം കൃഷി നശിപ്പിക്കാന്‍ വരെ തോന്നിയിട്ടുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. ആനയെ പിടികൂടുമെന്നാണ് തങ്ങളുടെ പ്രതീക്ഷ. ആനയെ പിടികൂടുകയാണെങ്കില്‍ ധോണിയിലെ കൃഷിമേഖല ഒന്നുകൂടി സംരക്ഷിക്കാനും വികസിപ്പികാനും കഴിയും- കര്‍ഷകര്‍ പ്രതീക്ഷകള്‍ പങ്കുവെച്ചു.

പ്രദേശത്ത് 10 വര്‍ഷമായി കാട്ടാന ശല്ല്യമുണ്ട്. എന്നാല്‍ ഇത്രയും വ്യാപകമായത് 3 വര്‍ഷത്തിനിടയിലാണ്. ആനയുടെ ശല്ല്യം കാരണം പല കര്‍ഷകരും കൃഷി ഉപേക്ഷിച്ച് പോകുന്ന സാഹചര്യവും ധോണിയില്‍ ഉണ്ടായിട്ടുണ്ട്.

കാട്ടാനയെ പിടികൂടുന്നതിനായി വനംവകുപ്പ് അവര്‍ക്ക് ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി ചെയ്യുന്നുണ്ടെന്നും നാട്ടുകാരുടെ പൂര്‍ണ പിന്തുണ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കുണ്ടെന്നും നാട്ടുകാര്‍ പറയുന്നു. കൃഷിക്കാര്‍ക്കും നാട്ടുകാര്‍ക്കും വേണ്ടിയുള്ള എല്ലാ സഹായവും വനംവകുപ്പ് ചെയ്യുന്നുണ്ട്- നാട്ടുകാര്‍ പ്രതികരിച്ചു.

അതേസമയം പിടികൂടുന്നതിനായുള്ള ശ്രമങ്ങള്‍ക്കിടെ പിടി 7 ഉള്‍ക്കാട്ടിലേക്ക് മാറി. ആന വനത്തിലേക്ക് നീങ്ങിയതിനാല്‍ മയക്കുവെടിവെയ്ക്കുന്ന നടപടിയിലേക്ക് കടക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കായില്ല. ആനയെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പിടി7നെ പിടികൂടുകയെന്നത് വനംവകുപ്പിന്റെ ഏറ്റവും വലിയ ദൗത്യമാണെന്ന് വനം മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. ആനയെ എത്രയും വേഗം പിടിക്കാനാകുമെന്നാണ് കരുതുന്നതെന്നും പിടികൂടിയാല്‍ അത് ജനങ്ങള്‍ക്ക് വലിയ ആശ്വാസമാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വനം ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ റേഞ്ച് ഓഫീസര്‍ എന്‍ രൂപേഷ് അടങ്ങുന്ന ഇരുപത്തഞ്ചംഗ ദൗത്യസംഘമാണ് ആനയെ മയക്കുവെടിവച്ച് പിടികൂടാനുള്ള ശ്രമം നടത്തുന്നത്. വയനാട്ടിലെ മുത്തങ്ങയില്‍നിന്നെത്തിച്ച കോന്നി സുരേന്ദ്രന്‍, ഭരത്, വിക്രം എന്നീ കുങ്കിയാനകളും ഇവര്‍ക്ക് സഹായികളായി ഒപ്പമുണ്ട്. ഒലവക്കോട്ടെ ആര്‍.ആര്‍.ടി.യടക്കം ജില്ലയിലെ അന്‍പതംഗ വനപാലകസംഘവും സഹായത്തിനായി രംഗത്തുണ്ട്. പാലക്കാട്, മണ്ണാര്‍ക്കാട്, നെന്മാറ ഡിവിഷനുകളിലെ വനപാലകരും വാച്ചര്‍മാരും സഹായത്തിനുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News