കാട്ടുകൊമ്പന്‍ പി ടി സെവനെ മയക്കുവെടിവെച്ചു

കുങ്കിയാനകള്‍ മുത്തങ്ങയില്‍ നിന്നും ധോണിയിലേക്ക് വണ്ടികയറി, ധോണിയിലെ വനാതിര്‍ത്തിയില്‍ നിലയുറപ്പിച്ചു. മയക്കുവെടിവെക്കാന്‍ ദൗത്യസംഘവും ഒരുങ്ങി. എന്നാല്‍ കാട്ടുകൊമ്പന്‍ പി ടി സെവന്‍ പിടികൊടുക്കാന്‍ ഒരുക്കമല്ലായിരുന്നു. ദൗത്യത്തിന്റെ ആദ്യ ദിവസം ജനവാസമേഖലകളില്‍ നിന്നും ഉള്‍ക്കാടുകളിലേക്ക് പി ടി സെവന്‍ മറഞ്ഞു. മയക്കുവെടിയില്‍ നിന്നും ഒന്നാം ദിവസം രക്ഷനേടി ചെങ്കുത്തായ മലയിടുക്കില്‍ നിലയുറപ്പിച്ച കാട്ടുകൊമ്പനെ ഞായറാഴ്ച രാവിലെ ദൗത്യസംഘം വെടിവെച്ചു. മയക്കുവെടിക്കുശേഷം അരമണിക്കൂറിനുള്ളില്‍ പി ടി സെവന്‍ പൂര്‍ണ്ണമായും മയങ്ങും.

പാലക്കാട് ധോണിയില്‍ ജനവാസ മേഖലയില്‍ ഭീതി പരത്തിക്കൊണ്ട് പി ടി സെവന്‍ നാട്ടിലിറങ്ങാന്‍ തുടങ്ങിയിട്ട് ഏറെ കാലമായി. ജനങ്ങളുടെ ആശങ്കയ്ക്ക് വിരാമമിട്ടുകൊണ്ടാണ് ഇന്ന വനം വകുപ്പിന്റെ ദൗത്യസംഘം കോര്‍മ മേഖലയില്‍ വെച്ച് മയക്കുവെടിവെച്ചത്. നിലവില്‍ തീരുമാനിച്ച പദ്ധതി പ്രകാരം മയക്കുവെടിക്കുവെച്ചശേഷം പി ടി സെവനെ മെരുക്കാനായി വനംവകുപ്പ് ഏറ്റെടുക്കും. പി ടി സെവനെ കൂട്ടിലെത്തിക്കാന്‍ ലോറിയും ക്രെയിനും പുറപ്പെട്ടു, സഹായത്തിനായി മുത്തങ്ങയിലെ കുങ്കിയാനകളും ഒരുങ്ങിക്കഴിഞ്ഞു.

2022 നവംബര്‍ മുതലാണ് പി ടി സെവന്‍ തുടര്‍ച്ചയായി ജനവാസമേഖലയിലേക്ക് ഇറങ്ങാനും ജനങ്ങളെ പരിഭ്രാന്തരാക്കാനും തുടങ്ങിയത്. ധോണി, മായാപുരം, മുണ്ടൂര്‍, അകത്തേത്തറ, മലമ്പുഴ മേഖലകളില്‍ പി.ടി സെവന്‍ എത്താറുണ്ട്. വിത്തിട്ട പാടം കതിരണിഞ്ഞു തുടങ്ങിയാല്‍ ഇടയ്ക്കിടെ പി.ടി സെവന്‍ കാടിറങ്ങി നാട്ടിലെത്തുന്നത് പതിവായിരുന്നു. എന്നാല്‍ ഇത്രയും അപകടകാരിയാകുന്നത് ഈ അടുത്തകാലത്താണ്. ഒരുപക്ഷേ അവിടുത്തെ ജനങ്ങളെപ്പോലെ തന്നെ പി.ടി സെവനും അവിടുത്തെ ഇടവഴികളും തൊടിയും പറമ്പുമെല്ലാം പരിചിതമായിട്ടുണ്ടാവാം.

ഇതിനിടയില്‍ പല തരത്തില്‍ പി.ടി സെവനെ പിടികൂടാന്‍ ശ്രമം നടന്നിട്ടുണ്ടെങ്കിലും അതെല്ലാം നിഷ്ഫലമാവുകയായിരുന്നു. കാടിറങ്ങി നാട്ടുകാരെ വിറപ്പിക്കുന്ന കൊലകൊമ്പനെ പിടിച്ചുകെട്ടാന്‍ ദൗത്യ സംഘം എത്തുമ്പോഴേക്കും ഉള്‍ക്കാടുകളിലേക്ക് രക്ഷപെടുകയാണ് പി.ടി സെവന്റെ പതിവ്. ബഹളം ഒതുങ്ങുമ്പോള്‍ വീണ്ടും ഇരുട്ടിന്റെ മറവില്‍ കാടിറങ്ങുകയും ചെയ്യും. അതിനാല്‍ തന്നെ കൗശലക്കാരനായ പി.ടി സെവനെ മയക്കുവെടി വെച്ച് പിടിക്കുക എന്നത് ശ്രമകരമായ ഒരു ദൗത്യം തന്നെയായിരുന്നു.

പി.ടിസെവനെ പിടികൂടാന്‍ വയനാട്ടില്‍ നിന്നും എത്തിയ പ്രത്യേക ദൗത്യസംഘത്തിലായിരുന്നുനാട്ടുകാരുടെ പ്രതീക്ഷ. കാട്ടാനകളെ മയക്കുവെടിവച്ച് തളയ്ക്കുന്നതില്‍ വിദഗ്ധനായ ചീഫ് വെറ്റിനറി സര്‍ജന്‍ ഡോ.അരുണ്‍ സക്കറിയ നേതൃത്വം നല്‍കുന്ന സംഘം പി.ടി സെവനെ മയക്കുവെടിവെച്ചതോടെ പി ടി സെവന്‍ കാരണമുള്ള ഭീതിക്ക് ധോണിയില്‍ വിരാമമായിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel