ധോണിയില്‍ വീണ്ടും കാട്ടാനയിറങ്ങി

ധോണിയില്‍ വീണ്ടും കാട്ടാനയിറങ്ങി. അരിമണി എസ്റ്റേറ്റിനടുത്തുള്ള ചൂലിപ്പാടത്താണ് രാത്രി ഏഴരയോടെ ആണ് ഒറ്റയാന്‍ ഇറങ്ങിയത്. പി ടി സെവനൊപ്പമുണ്ടായിരുന്ന മോഴയാനയാണ് ഇറങ്ങിയതെന്ന് നാട്ടുകാര്‍. നെല്‍പ്പാടത്ത് ഇറങ്ങിയ ആന കൃഷി നശിപ്പിക്കുകയും രണ്ട് തെങ്ങുകള്‍ മറിച്ചിടുകയും ചെയ്തു.

ടോർച്ച് ലൈറ്റ് തെളിയിച്ചും പടക്കം പൊട്ടിച്ചും നാട്ടുകാർ തുരത്താൻ ശ്രമിച്ചെങ്കിലും ആന ചൂരിയാട് ഭാഗത്തേക്ക് നീങ്ങി. രണ്ടു സംഘങ്ങളായി ഏഴ് ആനകളാണ് ധോണിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയിരുന്നത്. രണ്ടു സംഘങ്ങളെയും നാട്ടിലെത്തിച്ചിരുന്നത് പിടി സെവനാണെന്നാണ് വനം വകുപ്പിന്റെ നിരീക്ഷണം. പിടി സെവൻ പിടിയിലായതോടെ ഈ സംഘങ്ങൾ ഉൾവനത്തിലേക്ക് കയറുമെന്നായിരുന്നു കണക്കുകൂട്ടൽ.

പി ടി 7 എന്ന ധോണി

ധോണിയെ വിറപ്പിച്ച കാട്ടു കൊമ്പന്‍ പാലക്കാട് ടസ്‌ക്കര്‍ സെവന്‍ ഇനി ധോണി എന്നറിയപ്പെടും. 19-കാരനായ കൊമ്പന്‍ നാലു വര്‍ഷക്കാലമാണ് ധോണി വനത്തിലും ജനവാസ മേഖലയിലും വിഹരിച്ചത്

ധോണിയിലെ ശല്യക്കാരില്‍ പ്രധാനിയായിരുന്ന പിടി രണ്ടാമനൊപ്പം 2018 – അവസാനത്തിലാണ് പിടി സെവന്‍ ആദ്യമായി ധോണിയിലെ ജനവാസ മേഖലയിലിറങ്ങുന്നത്. മദപ്പാടു കാലത്ത് ധോണി വിട്ട കൊമ്പന്‍ തിരിച്ചെത്തിയത് തനിച്ചായിരുന്നു. കൃഷി നശിപ്പിച്ചും വൈദ്യുത വേലികള്‍ തകര്‍ത്തും വനം വകുപ്പിന്റെ നോട്ടപ്പുള്ളിയായി. പാലക്കാട് ഭീതി പരത്തിയിരുന്ന കാട്ടാന പരമ്പരയില്‍ ഏഴാമനെന്ന പേരും കിട്ടി.

ചുരുളിക്കൊമ്പനെന്ന പി ടി അഞ്ചാമന്‍ മലമ്പുഴ, ധോണി മേഖലകളില്‍ നിന്ന് പിന്മാറിയതോടെ പ്രദേശത്തെ പ്രധാന വില്ലനായി. വേനല്‍ക്കടുക്കുമ്പോള്‍ മാത്രമെത്തിയിരുന്ന കൊമ്പന്‍ ഒന്നര വര്‍ഷക്കാലമായി ജനവാസ മേഖലയും മലയോരവും വിട്ടു പോയില്ല. കൃഷി നശിപ്പിച്ചതിനും നാട്ടിലുണ്ടാക്കിയ നഷ്ടങ്ങള്‍ക്കും കണക്കില്ല. പിടി പതിനഞ്ചാമനുള്‍പ്പെടെ ഏഴു കാട്ടാനകളെ നാട്ടിലെത്തിച്ചത് ഇവനാണെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തല്‍. ഇനി നല്ല നടപ്പുകാലമാണ്. നാടിന്റെ പേര് പ്രശ്‌സ്തമാക്കിയതിനാല്‍ ധോണി എന്നു വനം മന്ത്രി തന്നെ പുതിയ പേരിട്ടു.

കാട്ടു കൊമ്പന്‍മാരില്‍ നിന്ന് ധോണിയെ സംരക്ഷിക്കേണ്ട ചുമതലകളില്‍ ഇനി പിടി സെവനെന്ന ഈ ധോണിയുമുണ്ടാവും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News