ജഡ്ജിയുടെ പേരില്‍ അഭിഭാഷകൻ കൈക്കൂലി വാങ്ങിയ സംഭവം; സൈബി ജോസിനെതിരായ ആരോപണം ഗുരുതരം: കെ ടി ജലീല്‍ എംഎല്‍എ

ജഡ്ജിയുടെ പേരില്‍ കൈക്കൂലി വാങ്ങിയ കേസില്‍ കേരള ഹൈക്കോടതിയിലെ അഡ്വക്കേറ്റ് അസോസിയേഷന്റെ പുതിയ പ്രസിഡണ്ട് അഡ്വ: സൈബി ജോസ് കിടങ്ങൂരിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അതീവ ഗുരുതരമാണെന്ന് കെ ടി ജലീല്‍ എം എല്‍ എ.

ഹൈക്കോടതിയിലെ ജഡ്ജിമാര്‍ക്ക് കൈക്കൂലി കൊടുത്ത് അനുകൂല വിധി സമ്പാദിക്കാന്‍ ലക്ഷങ്ങള്‍ വാങ്ങിയെന്ന ഞെട്ടിപ്പിക്കുന്ന ആക്ഷേപമാണ് പുറത്തുവന്നിരിക്കുന്നത്. ജുഡീഷ്യറിയുടെ വിശ്വാസ്യതക്ക് തീരാകളങ്കമാണ് ഇതേല്‍പ്പിച്ചിരിക്കുന്നതെന്നും എം എല്‍ എ ഫേസ്ബുക്കില്‍ കൂട്ടിച്ചേര്‍ത്തു.

കെ ടി ജലീല്‍ എം എല്‍ എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ജസ്റ്റിസ് സിറിയക്കും അഡ്വ: സൈബി ജോസും തമ്മിലുള്ള കൂട്ടുകച്ചവടവും അന്വേഷിക്കണം. കേരള ഹൈക്കോടതിയിലെ  അഡ്വക്കറ്റ് അസോസിയേഷന്റെ പുതിയ പ്രസിഡണ്ട് അഡ്വ: സൈബി ജോസ് കിടങ്ങൂരിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അതീവ ഗുരുതരമാണ്. ഹൈക്കോടതിയിലെ ജഡ്ജിമാര്‍ക്ക് കൈക്കൂലി കൊടുത്ത് അനുകൂല വിധി സമ്പാദിക്കാന്‍ ലക്ഷങ്ങള്‍ വാങ്ങിയെന്ന ഞെട്ടിപ്പിക്കുന്ന ആക്ഷേപമാണ് പുറത്തുവന്നിരിക്കുന്നത്. ജുഡീഷ്യറിയുടെ വിശ്വാസ്യതക്ക് തീരാകളങ്കമാണ് ഇതേല്‍പ്പിച്ചിരിക്കുന്നത്.

നീതിമാന്‍മാരായ ഹൈക്കോടതി ന്യായാധിപന്മര്‍ തന്നെയാണ് ആക്ഷേപവുമായി മുന്നോട്ടു വന്നിരിക്കുന്നത് എന്ന കാര്യം പ്രശ്‌നങ്ങളുടെ ഗൗരവം വര്‍ധിപ്പിക്കുന്നു. അതേ തുടര്‍ന്ന് ഹൈകോടതി റജിസ്ട്രാര്‍ നല്‍കിയ പരാതിയിലാണ് എറണാങ്കുളം സിറ്റി പോലീസ് കമ്മീഷണര്‍ നേരിട്ട് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

അഡ്വ: സൈബി ജോസ് കിടങ്ങൂരിനെതിരെ ഇതിനെക്കാള്‍ ഗൗരവമേറിയ ആരോപണങ്ങള്‍ നേരത്തെയും പറഞ്ഞ് കേട്ടിരുന്നു. ഇക്കാര്യം അഭിഭാഷകര്‍ക്കിടയില്‍ രഹസ്യമായ പരസ്യമാണ്. ഇപ്പോഴത്തെ ലോകായുക്ത ജസ്റ്റീസ് സിറിയക് ജോസഫ് കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന നാല് വര്‍ഷ കാലയളവിലും കര്‍ണ്ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന രണ്ടര വര്‍ഷക്കാലവും സുപ്രീംകോടതി ജഡ്ജിയായ മൂന്നേമുക്കാല്‍ വര്‍ഷ കാലയളവിലും അനുകൂല വിധി വാങ്ങിച്ച് തരാമെന്ന് പറഞ്ഞ് ബന്ധപ്പെട്ടവരില്‍ നിന്ന് കോടികള്‍ സൈബി ജോസ് കിടങ്ങൂര്‍ കൈക്കൂലി വാങ്ങിയതായി വ്യാപകമായ ആരോപണം നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. ഇക്കാലയളവില്‍ ജസ്റ്റിസ് സിറിയക് ജോസഫ് നടത്തിയ ക്വോറി മാഫിയകള്‍ക്ക് അനുകൂലമായ വിധിന്യായങ്ങള്‍ ഉള്‍പ്പടെ പരിശോധനക്ക് വിധേയമാക്കിയാല്‍ സത്യാവസ്ഥ ബോദ്ധ്യപ്പെടും. ജസ്റ്റിസ് സിറിയക് ജോസഫിന്റെ മാനസപുത്രനായാണ് അഡ്വ: സൈബി ജോസ് കിടങ്ങൂര്‍ അറിയപ്പെടുന്നത്.

ജസ്റ്റിസ് സിറിയക് ജോസഫും അഡ്വ: സൈബി ജോസ് കിടങ്ങൂരും തമ്മിലുള്ള കൈക്കൂലിപ്പണം വീതംവെച്ച് എടുത്തതിനെ കുറിച്ചും പുതിയ സാഹചര്യത്തില്‍ അന്വേഷണം അനിവാര്യമാണ്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here