വി.മുരളീധരന്‍ ‘ചൊറിഞ്ഞു’, ‘എടുത്തുടുത്ത്’ കെ.രാധാകൃഷ്ണന്‍

കേന്ദ്രമന്ത്രി വി.മുരളീധരന്റെ വാചാടോപത്തിന് വേദിയില്‍ വച്ച് തന്നെ മന്ത്രി കെ രാധാകൃഷ്ണന്റെ മറുപടി. കേരളത്തിലെ പട്ടികജാതിക്കാര്‍ക്കിപ്പോഴും പഞ്ചമിയും കൂട്ടരും അനുഭവിച്ച യാതനകളുടെ കാലമാണെന്ന വി.മുരളീധരന്റെ വസ്തുതാവിരുദ്ധമായ പരാമര്‍ശനത്തിനായിരുന്നു കെ.രാധാകൃഷ്ണന്റെ ഉരുളയ്ക്ക് ഉപ്പേരി. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും പട്ടിക വിഭാഗങ്ങളില്‍പ്പെട്ടവര്‍ ദുരിതമനുഭവിക്കുമ്പോള്‍ കേരളം അവരെയാകെ ചേര്‍ത്ത് പിടിച്ച് ഉയരങ്ങളിലേക്ക് കുതിക്കുകയാണ് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കെ.രാധാകൃഷ്ണന്റെ കുറിക്കുകൊള്ളുന്ന മറുപടി.

മറ്റു സംസ്ഥാനങ്ങളിലെ ദളിത് ദുരവസ്ഥ ചൂണ്ടിക്കാണിക്കാനും കെ.രാധാകൃഷ്ണന്‍ മറന്നില്ല. ഇന്ത്യയുടെ രാഷ്ട്രപതിയായി പട്ടികവര്‍ഗ വനിത അധികാരമേറ്റെടുത്ത ദിവസമാണ് രാജസ്ഥാനില്‍ സവര്‍ണ്ണര്‍ക്ക് വേണ്ടി വെച്ച വെള്ളമെടുത്തു കുടിച്ച ദളിത് ബാലന്‍ അധ്യാപകന്റെ ക്രൂര മര്‍ദ്ദനമേറ്റ് മരിച്ചത് വി.മുരളീധരനെ വേദിയിലിരുത്തി രാധാകൃഷ്ണന്‍ ചൂണ്ടിക്കാണിച്ചു.

കേരളം അതില്‍ നിന്നൊക്കെ ഏറെ വ്യത്യസ്തമാണ് എന്ന് വി.മുരധീധരനെ ഓര്‍മ്മിപ്പിക്കാനും രാധാകൃഷ്ണന്‍ മറന്നില്ല. വി.മുരളീധരന്റെ സാന്നിധ്യത്തില്‍ ആര്‍എസ്എസിന്റെ ദളിത് വിരുദ്ധതയെ രാധാകൃഷ്ണന്‍ കടന്നാക്രമിക്കുകയും ചെയ്തു. ആര്‍എസ്എസ് -ബിജെപി സര്‍ക്കാര്‍ ഇന്ത്യയെ പഴയ ചാതുര്‍വര്‍ണ്യത്തിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്. ഇക്കാര്യം പട്ടിക-പിന്നാക്ക ജനത തിരിച്ചറിയുന്നുണ്ട് എന്നായിരുന്നു കെ.രാധാകൃഷ്ണന് വി.മുരളീധരനെ ഓര്‍മ്മിപ്പിച്ചത്.

കോണ്‍ഗ്രസും, ബിജെപിയും ഭരിക്കുന്ന സംസ്ഥാനങ്ങളിലൊല്ലാം പട്ടിക – പിന്നാക്ക-ദളിത് ജനതയ്ക്ക് രക്ഷയില്ലാത്ത സ്ഥിതിയാണെന്നും മന്ത്രി കെ രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. കേരളം നഴ്‌സറി ക്ലാസ് മുതല്‍ ഉന്നത പഠനത്തിനു വരെ പട്ടിക വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണ സ്‌കോളര്‍ഷിപ്പ് നല്‍കുന്നതും തുടര്‍ന്ന് തൊഴില്‍ നേടാന്‍ പ്രത്യേക പരിശീലനം നല്‍കുന്നുന്ന വിവരവും കെ.രാധാകൃഷ്ണന്‍ വി. മുരളീധരനെ ഓര്‍മ്മപ്പെടുത്തി.

കേരളത്തില്‍ വന്ന് മാധ്യമപ്രവര്‍ത്തകരോട് എന്തെങ്കിലും വിളിച്ചു പറയുന്ന നിലയില്‍ പൊതുവേദിയില്‍ പരാമര്‍ശം നടത്തിയ കേന്ദ്രമന്ത്രി വി.മുരളീധരന് ആനയറ പഞ്ചമി ക്ഷേത്രം ഏര്‍പ്പെടുത്തിയ സാഹിത്യ അവാര്‍ഡ് കൈതപ്രത്തിന് സമ്മാനിക്കുന്ന ചടങ്ങിനിടെയായിരുന്നു കെ.രാധാകൃഷ്ണന്‍ ചുട്ടമറുപടി നല്‍കിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here