കൊച്ചിയിലെ ഹോട്ടലുകളില്‍ പഴകിയ ഇറച്ചി വിതരണം ചെയ്ത കേസ്: പ്രതി അറസ്റ്റിൽ

കളമശ്ശേരിയിൽ വാടക വീട്ടിൽ  500 കിലോ പഴകിയ ഇറച്ചി പിടികൂടിയ കേസിൽ മുഖ്യപ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ക‍ഴിഞ്ഞ ദിവസം മലപ്പുറം പൊന്നാനിയിൽ നിന്നാണ് പ്രധാന പ്രതി പാലക്കാട് മണ്ണാർക്കാട് സ്വദേശി ജുനൈസിനെ കളമശേരി പൊലീസ് പിടികൂടിയത്.  മുതിർന്ന ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യലിന് ശേഷം ഇന്ന് പ്രതിയെ  കോടതിയിൽ ഹാജരാക്കും.

തമിഴ്നാട്ടിലെ പൊള്ളാച്ചിയിൽ നിന്നാണ് പഴകിയ ഇറച്ചി കൊണ്ടുവന്നതെന്ന് ജുനൈസ് പൊലീസിന് മൊഴി നൽകി. പരിശോധനയിൽ 150 കിലോഗ്രാം പഴകിയ എണ്ണയും പിടിച്ചെടുത്തിട്ടുണ്ട്. കുറേ മാസങ്ങളായി ഹോട്ടലുകൾക്ക് ഇറച്ചി വിതരണം ചെയ്യുന്നുണ്ട്. നല്ല ഇറച്ചിയാണ് വിതരണത്തിന് കൊണ്ടു വന്നതെന്നും പ്രതി പറഞ്ഞതായാണ് വിവരം. ആറ് മാസമായി ഈ സ്ഥാപനത്തിൽ നിന്നും നഗരത്തിലെ വിവിധ ഹോട്ടലുകളിലേക്ക് മാംസം വിതരണം ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഫുഡ് ലൈസൻസ് ഇല്ലാതെയാണ് ഇത്രയേറെ ഇറച്ചി സൂക്ഷിച്ചതെന്നാണ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.

ജനുവരി 12നാണ് കളമശ്ശേരി കൈപ്പടമുകളിലെ വാടക വീട്ടിൽ നിന്ന് പഴകിയതും ചീഞ്ഞതുമായ ഇറച്ചി പിടികൂടിയത്. മൂന്ന് ഫ്രീസറുകളിലായി പാക്കറ്റിലാക്കിയും അല്ലാതെയും സൂക്ഷിച്ച കോഴിയിറച്ചിയാണ് പിടികൂടിയത്. മലിന ജലം പുറത്തേക്ക് ഒഴുകുന്നെന്നും രൂക്ഷമായ ദുർഗന്ധമുണ്ടെന്നുമുള്ള നാട്ടുകാരുടെ പരാതിയെ തുടർന്നാണ് നഗരസഭാ ആരോഗ്യ വിഭാഗം ഇവിടെ പരിശോധനയ്ക്ക് എത്തിയത്.

കൊച്ചിയിലെ 49  ഹോട്ടലുകളിൽ ഷവർമ അടക്കമുള്ള വിഭവങ്ങൾ ഉണ്ടാക്കാനായി ഈ ഇറച്ചി വിതരണം ചെയ്തിരുന്നു. പിടികൂടിയ ദിവസവും കൊച്ചിയിലെ വിവിധ ഹോട്ടലുകളിൽ വിതരണം നടന്നിരുന്നു. പിടിച്ചെടുത്ത മാംസവും അഴുകി തുടങ്ങിയിരുന്നുവെന്ന് ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News