പൊലീസിൽ ശുദ്ധികലശം; ക്രിമിനലുകളെ പൂട്ടാൻ പഴുതടച്ച നടപടികൾ തുടങ്ങി

സംസ്ഥാന പൊലീസ് സേനയിലെ ഗുണ്ടാ – ക്രിമിനൽബന്ധമുള്ളവരും അഴിമതിക്കാരുമായ ഉദ്യോഗസ്ഥരെ പൂട്ടാന്‍ കർശന നടപടികളുമായി ആഭ്യന്തര വകുപ്പ്.ഇതിനായി ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി. സേനയിലെ ഇൻ്റലിജൻസ്, സ്പെഷ്യൽ ബ്രാഞ്ച് തുടങ്ങിയ രഹസ്യാന്വേഷണ വിഭാഗത്തില്‍നിന്നു തെറ്റായ വിവരങ്ങളാണ് ഉദ്യോഗസ്ഥരെപ്പറ്റി ലഭിക്കുന്നതിനാൽ പഴുതടച്ച നീക്കങ്ങളാണ് സേനയെ ശുദ്ധീകരിക്കാൻ സംസ്ഥാന ആഭ്യന്തര വകുപ്പ് തയാറാക്കിയിരിക്കുന്നത്. പൊലീസിലെ വിവിധ വിഭാഗങ്ങളെ ഉപയോഗിച്ച് നേരിട്ടുള്ള നീക്കത്തിനായി പൊലീസ് മേധാവി അനില്‍ കാന്ത് നേരിട്ട് വിവരശേഖരണം നടത്തും. വര്‍ഷങ്ങളായി നിര്‍ജീവമായി കിടക്കുന്ന ആഭ്യന്തര വിജിലന്‍സ് സെല്ലും ഇതിനായി തയ്യാറാക്കിയിട്ടുണ്ട്.

പോക്‌സോ, പീഡനം, തട്ടിപ്പ് കേസ് പ്രതികളുടെയും അന്വേഷണത്തില്‍ ഉള്‍പ്പെടെ ഗുരുതരവീഴ്ച വരുത്തിയിട്ടുമുള്ളവരുടെയും വിവരങ്ങളാണ് പൊലീസ് മേധാവി നേരിട്ട് ശേഖരിക്കുന്നത്. ഒരു മാസത്തിനിടെ ശിക്ഷാനടപടി നേരിട്ടവരുടെ വിവരങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കേണ്ടവരുടെ പട്ടിക പൊലീസ് ആസ്ഥാനത്തെ പ്രത്യേക സെല്ലില്‍ തയാറാക്കും.

ഗുണ്ടാബന്ധത്തില്‍ കര്‍ശനനടപടികള്‍ക്ക് ഉറപ്പിച്ചാണ് സര്‍ക്കാര്‍. അതിന്റെ ഭാഗമായാണ് ഗുരുതര കുറ്റകൃത്യങ്ങളില്‍പ്പെട്ട പൊലീസുകാരുടെ വിവരങ്ങള്‍ ഡിജിപി ശേഖരിക്കുന്നത്. ഇത് സംബന്ധിച്ച് ഉടൻ റിപ്പോര്‍ട്ട് നല്‍കാനാണ് ജില്ല, യൂണിറ്റ് മേധാവികള്‍ക്കുള്ള നിര്‍ദ്ദേശം.അനധികൃത സ്വത്ത് സമ്പാദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണങ്ങള്‍ ദ്രുതഗതിയിൽ പൂര്‍ത്തിയാക്കാന്‍ വിജിലന്‍സും നടപടികള്‍ ശക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News