വിലക്ക് വകവെയ്ക്കാതെ സംസ്ഥാന വ്യാപകമായി മോദിക്കെതിരായ ബി ബി സി ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ച് കേരളത്തിലെ യുവജന-വിദ്യാര്‍ത്ഥി സംഘടനകള്‍. സര്‍വ്വകലാശാല ക്യാമ്പസ്സുകളിലും വിവിധ കോളേജുകളിലും പ്രദര്‍ശനം നടന്നു. പൊതു ഇടങ്ങളിലടക്കം പ്രദര്‍ശനം തുടരും.
മോദിക്കെതിരായ പരാമര്‍ശങ്ങളുള്ള BBC ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിക്കുന്നതിന് കേന്ദ്രം വിലക്കേര്‍പ്പെടുത്തുകയും സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി ഡി വൈ എഫ് ഐയുടെയും എസ് എഫ് ഐയുടെയും നേതൃത്വത്തില്‍ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചു. തിരുവനന്തപുരം , കൊല്ലം ,എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍,കാസര്‍ക്കോട് ജില്ലകളില്‍ ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചു.
തിരുവനന്തപുരത്ത് ലോ കോളേജിലും, പാലക്കാട് വിക്ടോറിയ കോളേജിലും, എറണാകുളം ലോ കോളേജിലും,കണ്ണൂർ സർവ്വകലാശാല ക്യാമ്പസിലും ഡോക്യുമെന്ററി പ്രദർശിപ്പിച്ചു. കോഴിക്കോട് ഡി വൈ എഫ് ഐ നേതൃത്വത്തില്‍ പ്രദർശനം സംഘടിപ്പിച്ചു. തൃശ്ശൂരില്‍ യൂത്ത് കോണ്ഗ്രസിന്‍റെ നേതൃത്വത്തില്‍ നഗരസഭയ്ക്ക് മുന്നിൽ ഡോകുമെന്ററി പ്രദർശിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലായിരുന്നു ഡോക്യുമെന്ററി പ്രദര്‍ശനം. വിവിധ ഇടങ്ങളിലെ പ്രദര്‍ശനങ്ങള്‍ക്കെതിരെ പ്രതിഷേധവുമായെത്തിയ യുവമോർച്ചാ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. കാസർക്കോട് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നാളെ രാത്രി SFI യുടെ നേതൃത്വത്തിൽ ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ പ്രദർശിപ്പിക്കും. സര്‍വകലാശാല പ്രദര്‍ശനം വിലക്കിയിട്ടുണ്ട്. സംസ്ഥാന വ്യാപകമായി പ്രദര്‍ശനം തുടരാനാണ് യുവജന സംഘടനകളുടെ തീരുമാനം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.