കേരളത്തിലെ തീവണ്ടിയുടെ വേഗം മണിക്കൂറില്‍ 160 കിലോമീറ്ററാക്കുന്നതിനുള്ള നടപടികൾ ദ്രുതഗതിയിലാക്കി ഇന്ത്യൻ റെയില്‍വേ. കേരളത്തിൽ ശരാശരി തീവണ്ടിയുടെ വേഗത ഇപ്പോള്‍ 90 മുതല്‍ പരമാവധി 100 കിലോമീറ്റര്‍ വരെയാണ്. മറ്റു ചില സംസ്ഥാനങ്ങളില്‍ പരമാവധി 130 കിലോമീറ്റര്‍ വേഗതയിൽ ട്രെയിൻ ഓടുന്നുണ്ട്.
വളവുകള്‍ നിവര്‍ത്തുകയും കല്‍വര്‍ട്ടുകളും പാലങ്ങളും ശക്തിപ്പെടുത്തുന്നത് വഴി തീവണ്ടികളുടെ വേഗം കൂട്ടാനാകുമെന്നാണ് റെയിൽവേയുടെ കണക്കുകൂട്ടൽ. ഇതിനായി വൻതോതിലുള്ള സ്ഥലമേറ്റെമെടുപ്പും ആവശ്യമായി വരില്ല. ഇതിനു വേണ്ടി നടത്തുന്ന ലൈറ്റ് ഡിറ്റക്ഷന്‍ റേഞ്ചിംഗ് (ലിഡാര്‍) സര്‍വേക്ക് ജനുവരി 31ന് റെയില്‍വേ ടെന്‍ഡര്‍ വിളിക്കും. ലിഡാര്‍ സര്‍വേയിലൂടെ ഭൂമിയുടെ ഉപരിതലത്തിൽ നിന്നുള്ള പൂര്‍ണ വിവരങ്ങള്‍ കൃത്യമായി ലഭിക്കും.
കേരളത്തിലെ ഭൂപ്രകൃതിയുടെ വൈവിധ്യമാണ് സംസ്ഥാനത്തെ തീവണ്ടികളുടെ വേഗം കുറക്കുന്നത്ത്.അതുകൊണ്ട് അതിനനുസരിച്ചുള്ള മാറ്റങ്ങൾ നടപ്പിലാക്കി വേഗം വർദ്ധിപ്പിക്കാനാണ് റെയിൽവേ നീക്കം. ഇത് സംബന്ധിച്ച് തിരുവനന്തപുരം മുതല്‍ പാലക്കാട് വരെ നടന്ന രണ്ട് ദിവസത്തെ പരിശോധനയ്‌ക്കൊപ്പം ഉന്നത ഉദ്യോഗസ്ഥരുടെ യോഗങ്ങളും നടന്നു.ദക്ഷിണ റെയില്‍വേ ഉന്നതതല സംഘം കഴിഞ്ഞ മാസം കേരളത്തിലെ വിവിധ പദ്ധതികളുടെ പുരോഗതിയും വികസന സാധ്യതകളും വിലയിരുത്തിയതിന് പിന്നാലെയായിരുന്നു യോഗം. അടുത്ത 60 വര്‍ഷം മുന്നില്‍ കണ്ടുകൊണ്ടുള്ള വികസനമാണ് റെയില്‍വേ ലക്ഷ്യമിടുന്നത് എന്നാണ് സൂചനകൾ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.