ബി ജെ പി അനുകൂല നിലപാട്; കോണ്‍ഗ്രസിലെ സ്ഥാനമാനങ്ങള്‍ വിട്ട് അനില്‍ ആന്റണി

കെ പി സി സി സോഷ്യല്‍ മീഡിയ കോ ഓര്‍ഡിനേറ്ററും എ കെ ആന്റണിയുടെ മകനുമായ അനില്‍ കെ ആന്റണി കോണ്‍ഗ്രസ് വിട്ടു. ബി ബി സി ഡോക്യുമെന്ററി വിഷയത്തില്‍ ബി ജെ പി വാദം ഏറ്റെടുത്ത് സംസാരിച്ചതിനെതുടര്‍ന്ന് കോണ്‍ഗ്രസില്‍ വിവാദം പുകഞ്ഞിരുന്നു. അതിനു പിന്നാലെയാണ് കോണ്‍ഗ്രസ് വിടുന്നെന്ന കാര്യം അനില്‍ ആന്റണി ട്വിറ്ററിലൂടെ അറിയിച്ചത്.

അഭിപ്രായസ്വാതന്ത്ര്യത്തിന്‌ വേണ്ടി വാദിക്കുന്നവരിൽനിന്ന്‌ കടുത്ത ആക്രമണമാണ്‌ ഉണ്ടായത്‌. ഒരു ട്വീറ്റിന്റെ പേരിൽ പലരും വിളിച്ച്‌ എതിർപ്പ്‌ പറഞ്ഞു. കോൺഗ്രസിന്‌ ഇക്കാര്യത്തിൽ ഇരട്ടത്താപ്പാണ്‌. ഇത്രയും അസഹിഷ്‌ണുതയുടെ ആവശ്യമില്ല. വെറുപ്പിനിടയിൽ തുടരാനാകില്ലെന്നും അനിൽ ട്വീറ്റിൽ പറഞ്ഞു.

അനില്‍ ആന്റണിക്കെതിരെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നിരുന്നു. ഈ വിഷയത്തില്‍ രൂക്ഷമായ ഭാഷയിലാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റി ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശിച്ചത്.

ബി ബി സിയുടെ ഇന്ത്യ; ദി മോദി ക്വസ്റ്റ്യന്‍ എന്ന ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയാണ് അനില്‍ ആന്റണി ബി ജെ പി വാദം ഏറ്റെടുത്ത് മുന്നോട്ട് വന്നത്. ഡോക്യുമെന്ററി രാജ്യത്തിന്റെ പരമാധികാരത്തെ തകര്‍ക്കുന്നതാണെന്നും ബി ബി സി നിലപാട് മുന്‍വിധിയോടെയാണെന്നും ട്വിറ്ററിലൂടെ പ്രതികരിച്ചിരുന്നു.

രാജ്യത്തെമ്പാടും ഡോക്യുമെന്ററി നിരോധനത്തിന് വലിയ പ്രതിഷേധമാണ് നടക്കുന്നത്. അതിനിടയിലാണ് കോണ്‍ഗ്രസിനെ വെട്ടിലാക്കിക്കൊണ്ട് അനില്‍ ആന്റണി കോണ്‍ഗ്രസ് വിടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News