ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് വിശദീകരിക്കുന്ന ഒന്നാം ഭാഗത്തിന് ശേഷം ‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ ‘ എന്ന ഡോക്യുമെൻ്ററിയുടെ രണ്ടാംഭാഗം ബി ബിസി സംപ്രേഷണം ചെയ്തു. 2019ൽ പ്രധാനമന്ത്രി പദത്തിലേക്ക് രണ്ടാം തവണ അധികാരത്തിൽ വന്നതിന് ശേഷമുള്ള മോദി സർക്കാരിനെ ഇഴകീറി പരിശോധിക്കുന്നതാണ് രണ്ടാം എപ്പിസോഡ്. ഇന്ത്യയിൽ മുസ്ലിങ്ങൾക്കെതിരായുള്ള ആൾക്കൂട്ട ആക്രമണങ്ങളുടെ റിപ്പോർട്ടുകളും പൗരത്വ നിയമ ഭേദഗതിയുടെ പിന്നിലുള്ള അജണ്ടകളും വ്യക്തമാക്കുന്ന ബ്രിട്ടീഷ് വിദേശകാര്യ വകുപ്പിന്റെ അന്വേഷണ റിപ്പോർട്ടാണ് ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗത്തിലുള്ളത്.
ഭരണഘടനയിലെ 370 -ാം വകുപ്പ് റദ്ദാക്കി
കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തു കളഞ്ഞതും പൗരത്വ നിയമഭേദഗതി അടക്കമുള്ള കാര്യങ്ങളെ വിശദമായി പരിശോധിക്കുകയാണ് രണ്ടാം ഭാഗം.ആംനെസ്റ്റി ഇന്റർനാഷനൽ അടക്കം മനുഷ്യാവകാശ സംഘടനകളുടെ ബാങ്ക് അക്കൗണ്ടുകൾ മോദി സർക്കാർ മരവിപ്പിച്ചതും ഡോക്യുമെന്ററിയിൽ വിശദീകരിക്കുന്നു.ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ രണ്ടരക്കായിരുന്നു സംപ്രേഷണം.
‘ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ’ എന്ന ഡോക്യുമെന്ററിയുടെ ഒന്നാംഭാഗം രാജ്യത്ത് വലിയ ചർച്ചകൾക്കും പ്രതിഷേധങ്ങൾക്കും ഇടയാക്കുന്നതിനിടയിലാണ്. രണ്ടാംഭാഗവും ബിബിസി സംപ്രേഷണം ചെയ്തിരിക്കുന്നത്. ആദ്യ ഭാഗത്തിനെതിരെ കേന്ദ്രസർക്കർ രംഗത്തെത്തി യുട്യൂബിൽനിന്നും ട്വിറ്ററിൽനിന്നും ഇതിന്‍റെ പ്രദർശനം നിരോധിക്കുകയും ചെയ്തിരുന്നു.കേന്ദ്ര സര്‍ക്കാര്‍ ഉത്തരവനുസരിച്ച് ട്വിറ്ററും, യൂട്യൂബും മോദിക്കെതിരായ ഡോക്യുമെന്ററി നീക്കം ചെയ്തിരുന്നു.രാജ്യത്തിന്റെ അഖണ്ഡതക്കും, സുരക്ഷക്കും, നയതന്ത്ര ബന്ധങ്ങള്‍ക്കും തിരിച്ചടിയാകുമെന്ന് കണ്ടാല്‍ ഉള്ളടക്കം നിരോധിക്കാമെന്ന 2021ലെ ഐടി നിയമത്തിലെ 16ാം വകുപ്പ് ഉപയോഗിച്ചാണ് ഡോക്യുമെന്ററി ഇന്ത്യയിലെ സമൂഹമാധ്യമങ്ങളിൽ നിരോധിച്ചത്.
കേന്ദ്രത്തിൻ്റെ ഉത്തരവിനെ മറികടന്നാണ് രണ്ടാം ഭാഗം ബിബിസി ഇന്ന് പുലർച്ചെ പുറത്തിറക്കിയിരിക്കുന്നത്.ഡോക്യുമെന്ററി പിൻവലിക്കില്ലെന്ന നിലപാടിലാണ് ബിബിസി.ഡോക്യുമെന്ററി പുറത്തുവന്നതിന് ശേഷം മുൻ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജാക്ക് സ്ട്രോയും അദ്ദേഹത്തിന്റെ നിലപാടിൽ ഉറച്ച് നിൽക്കുകയുമാണ്.
അതേസമയം, ഡോക്യുമെന്‍ററി വിലക്കിനെതിരെ ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. കേരളത്തിൽ ഡിവൈഎഫ്ഐ, എസ്എഫ്ഐ, യൂത്ത് കോൺഗ്രസ് തുടങ്ങി യുവജന സംഘടനകളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഡോക്യുമെന്‍ററി പ്രദർശിപ്പിക്കുന്നുണ്ട്. ഡോക്യുമെൻ്ററി പ്രദർശനങ്ങൾക്കെതിരെ പ്രതിഷേധവുമായി ബിജെപിയും യുവമോർച്ചും രംഗത്തുണ്ട്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.