ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണം; സൈബി ജോസ് കിടങ്ങൂരിനെ പൊലീസ് ചോദ്യം ചെയ്തു

ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് സൈബി ജോസ് കിടങ്ങൂരിനെ പൊലീസ് ചോദ്യം ചെയ്തു. സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍ നടന്നത്. താന്‍ വാങ്ങിയത് അഭിഭാഷക ഫീസാണെന്ന മൊഴി പൊലീസിന് മുന്നിലും സൈബി ആവര്‍ത്തിച്ചു

രാവിലെ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലായിരുന്നു ആരോപണ വിധേയനായ അഭിഭാഷകന്‍ സൈബി ജോസിനെ ചോദ്യം ചെയ്തത്. 4 മണിക്കൂര്‍ ചോദ്യം ചെയ്യല്‍ നീണ്ടു നിന്നു. അഭിഭാഷക ഫിസിനത്തിലാണ് താന്‍ പണം കൈപ്പറ്റിയതെന്ന് ആണ് സൈബി പൊലിസിന് നല്‍കിയ മൊഴിയിലുള്ളത്. ഇതേ മൊഴി തന്നെയായിരുന്നു സൈബി ,ഹൈക്കോടതി വിജിലന്‍സിന് മുന്‍പിലും ആവര്‍ത്തിച്ചത്.

നിലവില്‍ പ്രാഥമിക അന്വേഷണം നടത്തുന്ന കൊച്ചി സിറ്റി പൊലീസ് കഴിഞ്ഞ ദിവസം കേസില്‍ കക്ഷിയായ സിനിമ നിര്‍മാതാവിന്റെ ഉള്‍പ്പെടെ മൊഴി രേഖപ്പെടുത്തിയിരുന്നു.

ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതോടെ രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് ഡി.ജി.പിക്ക് കൈമാറും. അതേ സമയം , അഭിഭാഷകന്‍ കോഴ വാങ്ങിയതിന് തെളിവുണ്ടെന്നാണ് ഹൈക്കോടതി വിജിലന്‍സിന്റെ കണ്ടെത്തല്‍. അന്വേഷണം തുടരുന്നതിനാല്‍ ജഡ്ജിമാര്‍ പങ്കെടുക്കുന്ന പൊതുപരിപാടികളില്‍ നിന്നുള്‍പ്പെടെ സൈബി ജോസ് വിട്ടുനില്‍ക്കും.

മൂന്ന് ജഡ്ജിമാരുടെ പേരില്‍ സൈബി വന്‍ തോതില്‍ പണം കൈപ്പറ്റിയെന്നാണ് ഹൈക്കോടതി വിജിലന്‍സിന്റെ റിപ്പോര്‍ട്ട്. സൈബിക്കെതിരെ നടപടിയെടുക്കാമെന്ന് വിജിലന്‍സ് അറിയിച്ചിട്ടുണ്ട്. അച്ചടക്കനടപടി സ്വീകരിക്കാന്‍ ബാര്‍ കൗണ്‍സിലിന് ശിപാര്‍ശ ചെയ്യാമെന്നും ഹൈക്കോര്‍ട്ട് വിജിലന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News