അടിയന്തരാവസ്ഥക്കാലത്തെ ബിബിസി; ചരിത്രം ആവര്‍ത്തിക്കുമ്പോള്‍

ഒരു ഡോക്യുമെന്ററിയെ നിരോധിക്കാന്‍ അടിയന്തരാവസ്ഥക്കാലത്തെ നിയമങ്ങള്‍ വീണ്ടും ഉപയോഗിക്കപ്പെടുകയാണ് കേന്ദ്രം. എന്നാല്‍, അടിയന്തരാവസ്ഥക്കാലത്തെ ബിബിസിയുടെ പ്രവര്‍ത്തനവും സമാനമായിരുന്നു. 1975 ജൂണ്‍ 25ന് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും രാജ്യത്തെ മുഴുവന്‍ മാധ്യമങ്ങളും സെന്‍സര്‍ഷിപ്പിന് വിധേയമാക്കുകയും ചെയ്തതോടെ വിദേശ മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തിനും വലിയ വിലങ്ങുകള്‍ സൃഷ്ടിക്കുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍.

സെന്‍സര്‍ഷിപ്പ് നിയമങ്ങള്‍ ആവശ്യപ്പെട്ടിരുന്ന നിബന്ധനകള്‍ക്ക് കീഴില്‍ ഒപ്പിടാന്‍ വിസമ്മതിച്ചത് ഗാര്‍ഡിയനും വാഷിംഗ്ടണ്‍ പോസ്റ്റും ബാള്‍ട്ടിമോര്‍ സണ്ണും അടക്കം 40 മാധ്യമങ്ങളാണ്. സത്യത്തിന്റെയും നീതിയുടെയും വഴിയിലേക്ക് അവരെ നയിച്ചത് ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്റെ ഇന്ത്യന്‍ വിഭാഗവും അതിന്റെ ബ്യൂറോ ചീഫ് മാര്‍ക് ടുളിയും.

അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അധികം വൈകാതെ ബിബിസിയുടെ ഇന്ത്യന്‍ തലവനെ നാടുകടത്തുകയായിരുന്നു ഇന്ദിരാഗാന്ധി സര്‍ക്കാര്‍. അടിയന്തരാവസ്ഥയുടെ തുടക്കത്തില്‍ വാര്‍ത്താ വിതരണ മന്ത്രി ഐ കെ ഗുജറാളിന്റെ ഓഫീസിലേക്ക് ഒരു ഫോണ്‍ കോള്‍. ഇന്ദിരാഗാന്ധിയുടെ മകന്‍ സഞ്ജയ് ഗാന്ധിയുടെ ശിങ്കിടി മുഹമ്മദ് യൂസഫാണ് മറുതലക്കല്‍. ബിബിസിയുടെ ദില്ലി ഓഫീസ് അടച്ചുപൂട്ടണമെന്നും ബ്യൂറോ ചീഫ് മാര്‍ക് ടുളിയെ പാന്റൂരി ബെല്‍റ്റിന് അടിക്കണമെന്നും ആയിരുന്നു സഞ്ജയിന്റെ നിര്‍ദ്ദേശപ്രകാരം യൂസഫിന്റെ ആവശ്യം.

അധികാര കേന്ദ്രങ്ങള്‍ക്ക് കീഴടങ്ങാത്തതിലുള്ള രോഷം ആ ആവശ്യത്തില്‍ പ്രകടമായിരുന്നു. ഇന്ദിരയുടെ മകനുമുന്നില്‍ കീഴടങ്ങാതിരുന്ന നട്ടെല്ലുള്ള ഗുജറാളിന്റെ മന്ത്രിക്കസേര പക്ഷേ പിറ്റേദിവസം തന്നെ തെറിച്ചു. പല രാജ്യങ്ങളിലും പല കാലങ്ങളിലും അടിച്ചമര്‍ത്തപ്പെടുന്നവരുടെ നാവായി പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ ബിബിസി ഇന്ത്യാ രാജ്യത്തിനകത്ത് നടന്ന ഒരു സത്യം വിളിച്ചു പറയുകയാണ്.

അടിയന്തരാവസ്ഥക്കാലത്ത് ഉപയോഗിച്ച നിയമങ്ങള്‍ ബിബിസി ഡോക്യുമെന്ററിയെ നിരോധിക്കാന്‍ ഉപയോഗിക്കപ്പെടുമ്പോള്‍ അതേ അടിയന്തരാവസ്ഥക്കാലത്തെ ബിബിസിയുടെ പ്രവര്‍ത്തനം വീണ്ടും ചര്‍ച്ചയാകും എന്ന് ഉറപ്പാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here