അദാനി ഗ്രൂപ്പ് ഓഹരി വിപണിയെ കബളിപ്പിച്ചെന്ന് റിപ്പോർട്ട്

അദാനി ഗ്രൂപ്പ് ഓഹരിവില പെരുപ്പിച്ചുകാട്ടി വിപണിയെ കബളിപ്പിച്ചെന്ന് റിപ്പോർട്ട്. യഥാർത്ഥ മൂല്യത്തിന്റെ 85 ശതമാനം വരെ ഓഹരിവില പെരുപ്പിച്ചുകാട്ടിയെന്നാണ് ആക്ഷേപം. ഹിന്‍ഡന്‍ബർഗ് റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ഇന്നലെ അഞ്ച് ശതമാനത്തോളം ഇടിവ് നേരിട്ട അദാനി ഓഹരികള്‍ ഇന്ന് കൂപ്പുകുത്താനാണ് സാധ്യത.

യുഎസ് ആസ്ഥാനമായ ഹിന്‍ഡന്‍ബർഗ് റിസർച്ച് രണ്ട് വർഷം കൊണ്ട് നടത്തിയ പഠനങ്ങളിലെ കണ്ടെത്തലുകളാണ് അദാനി ഗ്രൂപ്പിന് തിരിച്ചടിയാകുന്നത്. കമ്പനിയുടെ അക്കൌണ്ടിങ്ങിലും ഭരണ സംവിധാനത്തിലും വലിയ ക്രമക്കേടുകളുണ്ടെന്നാണ് റിപ്പോർട്ടില്‍ ആരോപിക്കുന്നത്. വിപണിയില്‍ വലിയ കൃത്രിമം നടത്തുന്ന അദാനി ഗ്രൂപ്പിന്റെ ഏഴ് കമ്പനികളുടെ ഓഹരിവില ഊതിപ്പെരുപ്പിച്ചതാണ്. ഒരുകൂട്ടം കടലാസ് കമ്പനികള്‍ ഉപയോഗിച്ചാണ് അദാനിയുടെ തട്ടിപ്പെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ഗണ്യമായ തോതില്‍ കടംവാങ്ങിക്കൂട്ടുന്നതും സംശയദൃഷ്ടിയോടെയാണ് ഹിന്‍ഡന്‍ബർഗ് ചൂണ്ടിക്കാട്ടുന്നത്. അദാനി ഗ്രൂപ്പിന്റെ മുന്‍ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ചും വിവിധ രാജ്യങ്ങളിലെ രേഖകള്‍ പരിശോധിച്ചുമാണ് റിപ്പോർട്ട് പുറത്തിറക്കിയത്.

എന്നാല്‍ റിപ്പോർട്ടില്‍ പറയുന്ന കാര്യങ്ങളെല്ലാം വസ്തുതാ വിരുദ്ധമാണെന്നാണ് അദാനി ഗ്രൂപ്പിന്റെ വിശദീകരണം. ജനുവരി 27ന് നടത്താനിരുന്ന ഓഹരി പൊതുവില്‍പന അട്ടിമറിക്കാനാണ് റിപ്പോർട്ട് പുറത്തുവിട്ടതെന്നും അദാനി ഗ്രൂപ്പ് ആരോപിക്കുന്നു.

റിപ്പോർട്ട് പുറത്തുവന്നതോടെ അദാനി കമ്പനികളുടെയെല്ലാം ഓഹരിവില അഞ്ച് മുതല്‍ പത്ത് ശതമാനം വരെ ഇടിഞ്ഞു. അദാനി അടുത്തിടെ വാങ്ങിയ എസിസി, അംബുജ സിമന്റ്സ് ഓഹരികളും തകർന്നു. ബ്ലൂംബർഗ് ശതകോടീശ്വര പട്ടികയില്‍ രണ്ടാമതായിരുന്ന ഗൌതം അദാനി നാലാം സ്ഥാനത്തേക്ക് വീണു. പതിനയ്യായിരം കോടി ഡോളർ ആസ്തി പന്ത്രണ്ടായിരമായി കുറഞ്ഞു. വരുംദിവസങ്ങളില്‍ അദാനി ഗ്രൂപ്പ് വിപണിയില്‍ കൂപ്പുകുത്തുമെന്നാണ് സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here