ഒരു മാറ്റത്തിന് തയ്യാറാവണം;എൽജിബിടിക്യൂ വിഭാഗത്തെ സഭയിലേക്ക് സ്വാഗതം ചെയ്ത് മാർപ്പാപ്പ

എൽജിബിടിക്യൂ വിഭാഗത്തോട് കത്തോലിക്ക സഭ കാണിക്കുന്ന വിവേചനത്തിൽ നിന്നും സഭ പിൻമാറണമെന്നും മാറ്റത്തിന് തയ്യാറാവണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ.സ്വവര്‍ഗ്ഗാനുരാഗത്തെ കുറ്റകരമായി കാണുന്നത് അനീതിയാണ്.ദൈവം തന്റെ മക്കളെ അവരെങ്ങനെയാണൊ അങ്ങനെ തന്നെ സ്നേഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകത്തിന്റെ പല ഭാഗങ്ങളിലും കത്തോലിക്കാ ബിഷപ്പുമാർ സ്വവർഗ്ഗ രതിയെ ക്രിമിനൽ കുറ്റമാക്കുന്ന നിയമങ്ങളെ പിന്തുണക്കുന്നു. എൽജിബിടിക്യു വിഭാഗത്തോട് വിവേചനം കാണിക്കുന്ന ഇത്തരം നിയമങ്ങളെ പിന്തുണയ്ക്കുന്നത് അവരോട് കാട്ടുന്ന വിവേചനമാണെന്നും മാർപ്പാപ്പ ചൂണ്ടിക്കാട്ടി. ഒരു മാറ്റത്തിന് ബിഷപ്പുമാര്‍ വിധേയരാകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്വവര്‍ഗ്ഗാനുരാഗം കുറ്റമല്ല. പക്ഷേ അത് പാപമാണ്. ആദ്യം നമുക്ക് പാപവും കുറ്റകൃത്യവും തമ്മിൽ വേർതിരിക്കാം. പരസ്‌പരം സ്നേഹം ഇല്ലാത്തതും പാപമാണ് എന്നും മാർപാപ്പ പറഞ്ഞു. സ്വവർഗ്ഗാനുരാഗം പാപകരമാണെന്നാണ് സഭ പഠിപ്പിക്കുന്നത് എന്നാൽ സ്വവർഗാനുരാഗികളോട് മാന്യമായും ബഹുമാനത്തോടും കൂടി പെരുമാറണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മാര്‍പാപ്പയുടെ നിലപാട് ചരിത്രത്തിലെ ഒരു നാഴികക്കല്ലാണെന്ന് സ്വവര്‍ഗ്ഗാനുരാഗികളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന അമേരിക്ക ആസ്ഥാനമായ ഗെ ആന്‍ഡ് ലെസ്ബിയന്‍ അലയന്‍സ് എഗൈന്‍സ്റ്റ് ഡിഫമേഷന്‍ (ജിഎല്‍എഎഡി) സിഇഒയും പ്രസിഡന്റുമായ സാറാ കേറ്റ് എല്ലിസ് പ്രതികരിച്ചു.എൽജിബിടിക്യു വിഭാഗത്തോടുള്ള അദ്ദേഹത്തിന്റെ നിലപാടുകൾ കത്തോലിക്കാ സഭ സ്വാഗതം ചെയ്യണമെന്നും വിവേചനം കാണിക്കരുതെന്നുമുള്ള അഭിപ്രായത്തേയും അവര്‍ സ്വാഗതം ചെയ്തു.

നിലവിൽ ലോകത്തിൽ 67 രാജ്യങ്ങളില്‍ സ്വവര്‍ഗാനുരാഗം കുറ്റകരമാണ്. 11 രാജ്യങ്ങളിൽ വധശിക്ഷ വരെ ലഭിക്കാനുള്ള കുറ്റകൃത്യമാണെന്നാണ് ദി ഹ്യൂമന്‍ ഡിഗ്നിറ്റി ട്രസ്റ്റിന്റെ റിപ്പോര്‍ട്ടുകള്‍. സ്വവർഗ്ഗരതി നിയമപരമായ രാജ്യങ്ങളിൽ പോലും എല്‍ജിബിടിക്യു വിഭാഗം വലിയ തോതിലുള്ള പീഡനം നേരിടുന്ന സാഹചര്യത്തിലാണ് മാർപാപ്പ തൻ്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here