അദാനിക്ക് ഇതുവരെ നഷ്ടമായത് 4.17 ലക്ഷം കോടി രൂപ

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ അദാനിക്ക് ഇതുവരെ നഷ്ടമായത് 4.17 ലക്ഷം കോടി രൂപ. കേന്ദ്ര സമ്മര്‍ദത്തില്‍ അദാനി കമ്പനികളില്‍ നിക്ഷേപിച്ച പൊതുമേഖലാ കമ്പനികള്‍ക്കും വന്‍ ധനനഷ്ടം. ശിങ്കിടികള്‍ക്കല്ല, ജനങ്ങള്‍ക്കാണ് സംരക്ഷണം നല്‍കേണ്ടതെന്നാണ് സീതാറാം യെച്ചൂരിയുടെ വിമര്‍ശനം. എന്നാല്‍, അദാനിക്ക് സോഷ്യല്‍ മീഡിയാ സംരക്ഷണം തീര്‍ക്കുകയാണ് സംഘപരിവാര്‍.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ രണ്ട് വ്യാപാര ദിനങ്ങളിലായി 4.17 ലക്ഷം കോടി രൂപയാണ് ആകെ അദാനിക്ക് നഷ്ടമായത്. തകര്‍ന്നത് 51 ബില്യണ്‍ ഡോളറിന്റെ മാര്‍ക്കറ്റ് വാല്യൂ. നഷ്ടത്തിന് 75 ലോകരാജ്യങ്ങളുടെ ജിഡിപിയേക്കാള്‍ വലുപ്പം. ഫോര്‍ബ്‌സ് കോടീശ്വര പട്ടികയിലും ഗൗതം അദാനി തലകുത്തി വീഴുകയാണ്. ഒറ്റ ദിവസം കൊണ്ട് 16 ശതമാനത്തോളം ആസ്തി നഷ്ടമായതോടെ മൂന്നില്‍ നിന്ന് ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

കേന്ദ്ര സമ്മര്‍ദത്തില്‍ അദാനി കമ്പനികളില്‍ വന്‍ നിക്ഷേപം നടത്തിയിട്ടുള്ള ഇന്ത്യന്‍ പൊതുമേഖലാ കമ്പനികള്‍ക്കും ക്ഷീണം സംഭവിച്ചിട്ടുണ്ട്. ആകെ 87,380 കോടി രൂപ നിക്ഷേപമുള്ള എല്‍ഐസിക്ക് ഇതുവരെയുള്ള തകര്‍ച്ചയില്‍ മാത്രം നഷ്ടമായത് 23,000 കോടി രൂപയാണ്. എസ്ബിഐ പെന്‍ഷന്‍ ഫണ്ടിനും അദാനിയില്‍ വന്‍ നിക്ഷേപമുണ്ട്. ഗണ്യമായ കടം നല്‍കിയും അദാനിയെ സഹായിച്ചിട്ടുണ്ട്, എസ്ബിഐ അടക്കമുള്ള പൊതുമേഖലാ ബാങ്കുകള്‍. അതേസമയം, അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തെത്തി. ജനങ്ങളുടെ സുരക്ഷയാണ് പ്രധാനമെന്നും ശിങ്കിടികളെയല്ല സംരക്ഷിക്കേണ്ടതെന്നും യെച്ചൂരി വിമര്‍ശിച്ചു.

അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് വിശ്വസനീയമാണെന്നാണ് പ്രമുഖ നിക്ഷേപകരുടെ പ്രതികരണം. പഠനം വിശദമായി റിസര്‍ച്ച് ചെയ്ത് നിര്‍മിച്ചതെന്ന് പ്രമുഖ അമേരിക്കന്‍ നിക്ഷേപകന്‍ ബില്‍ ആക്ക്മാന്‍ ട്വീറ്റ് ചെയ്തു. അദാനിക്ക് നേരെ അന്വേഷണം പ്രഖ്യാപിച്ച സെബി, കമ്പനി ആസ്തികളിലെ വിദേശ നിക്ഷേപത്തിലും പരിശോധന നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍, ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ വിമര്‍ശിച്ച് അദാനിക്ക് സംരക്ഷണം നല്‍കുകയാണ് സംഘപരിവാര്‍ സോഷ്യല്‍ മീഡിയാ ഹാന്‍ഡിലുകള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News