ബിബിസി ഡോക്യുമെന്ററി കണ്ടു; രാജസ്ഥാന്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ 11 വിദ്യാര്‍ത്ഥികള്‍ക്ക് സസ്പെന്‍ഷന്‍

ബിബിസി ഡോക്യുമെന്ററി പ്രദര്‍ശനത്തില്‍ വിവാദം കടുക്കുന്നു. രാജസ്ഥാന്‍ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ ബിബിസി ഡോക്യുമെന്ററി കണ്ട 11 വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തു. സസ്‌പെന്‍ഡ് ചെയ്തവരില്‍ മലയാളി വിദ്യാര്‍ത്ഥികളും ഉള്‍പ്പെടുന്നു. ഡോക്യുമെന്ററി കണ്ട് പ്രതിഷേധിച്ചതിനെ തുടര്‍ന്ന് മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നേരെ എ ബി വി പി പ്രവര്‍ത്തകരുടെയും യൂണിവേഴ്‌സിറ്റി അധികൃതരുടെയും നേതൃത്വത്തില്‍ കടുത്ത അതിക്രമം തുടരുന്നു.

14 ദിവസത്തേക്കാണ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. അതിനിടെ വിദ്യാര്‍ത്ഥികളെ കോളേജ് ഹോസ്റ്റലില്‍ നിന്ന് അധികൃതര്‍ പുറത്താക്കി. വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് എബിവിപി പ്രവര്‍ത്തകര്‍ കോളേജ് ഹോസ്റ്റലില്‍ കടുത്ത ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും തുടരുകയാണ്. ജനുവരി 26 ന് വിദ്യാര്‍ത്ഥികള്‍ മൊബൈല്‍ ഫോണിലും ലാപ്‌ടോപിലും ഡോക്യുമെന്ററി കണ്ട് പ്രതിഷേധിക്കുന്നതിനിടെ സുരക്ഷ ഉദ്യോഗസ്ഥരും പൊലീസ് ഉദ്യോഗസ്ഥരും സംഭവ സ്ഥലത്തെത്തി വിദ്യാര്‍ത്ഥികളെ തടയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് ജയശ്രീ രാം മുദ്രാവാക്യങ്ങളുമായി എത്തിയ എബിവിപി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ ആന്റി നാഷ്ണുകളലുകളെന്ന് വിളിച്ച് കൊണ്ട് യൂണിവേഴ്‌സിറ്റിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ കൈരളി ന്യൂസിനോട് പറഞ്ഞു.

സസ്പെന്‍ഡ് ചെയ്തതില്‍ 10 പേരും മലയാളികളാണ്. എബിവിപി പ്രവര്‍ത്തകര്‍ നല്‍കിയ ലിസ്റ്റ് പ്രകാരമാണ് സസ്പെന്‍ഡ് ചെയ്തതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. ഇതിനിടെ ദേശീയ മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് എബിവിപി പ്രവര്‍ത്തകര്‍ കോളേജ് ഹോസ്റ്റലില്‍ അക്രമം അഴിച്ച് വിട്ടു. ഹോസ്റ്റല്‍ റൂമുകളുടെ വാതില്‍ ചവിട്ടി പൊളിക്കാന്‍ ശ്രമിക്കുകയും വിദ്യാര്‍ത്ഥികളെ കൈയ്യേറ്റം ചെയ്യുകയും ചെയ്തു. ക്യാമ്പസില്‍ അതിക്രമങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ എന്ത് ചെയ്യണമെന്നറിയാതെ പരിഭ്രാന്തരാണ് മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍. ബിബിസി ഡോക്യുമെന്ററി വിഷയത്തില്‍ ഇന്ത്യയിലെ ക്യാമ്പസുകള്‍ പ്രതിഷേധം ഏറ്റെടക്കുമ്പോഴും അതിനെ അടിച്ചമര്‍ത്താന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അച്ചടക്ക നടപടികളുമായും എബിവിപി ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ അതിക്രമങ്ങളും അഴിച്ചുവിട്ടുകൊണ്ട് പ്രതിഷേധങ്ങളെ നേരിടാനുള്ള തത്രപ്പാടിലാണ് കേന്ദ്ര സര്‍ക്കാര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News