തൃശ്ശൂര്‍ വെടിക്കെട്ട് അപകടം; അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി ജില്ലാ കളക്ടര്‍

തൃശ്ശൂര്‍ കുണ്ടന്നൂരിലെ വെടിക്കെട്ട് അപകടത്തില്‍ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി ജില്ലാ കളക്ടര്‍. ഡെപ്യൂട്ടി കളക്ടര്‍ യമുന ദേവിക്കാണ് അന്വേഷണ ചുമതല. അപകട കാരണം എന്തെന്ന് പരിശോധിക്കും. കൂടാതെ പൊലീസില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. സമീപ പ്രദേശത്തെ നാശനഷ്ടവും വിലയിരുത്തും.

തൃശ്ശൂര്‍ വടക്കാഞ്ചേരി കുണ്ടന്നൂരില്‍ വൈകിട്ട് അഞ്ചേകാലോടെയായിരുന്നു വെടിക്കെട്ട് പുരയില്‍ വന്‍ സ്‌ഫോടനമുണ്ടായത്. അപകടത്തില്‍ പാലക്കാട് കാവശ്ശേരി സ്വദേശി മണികണ്ഠന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടത്തില്‍ വെടിക്കെട്ട് പുര പൂര്‍ണമായും കത്തി നശിച്ചു.ജോലി സമയം കഴിഞ്ഞതിനാല്‍ മണി ഒഴികെയുള്ള തൊഴിലാളികള്‍ കുളിക്കാനും മറ്റുമായി പുറത്തായിരുന്നു. പാടത്തിന് നടുവിലാണ് വെടിക്കെട്ട് പുരയെന്നതിനാലും മറ്റു തൊഴിലാളികളില്ലാതിരുന്നതിനാലും വന്‍ ദുരന്തം ഒഴിവായി.

കിലോമീറ്ററുകള്‍ അകലേക്ക് വരെ സ്‌ഫോടനത്തിന്റെ പ്രകമ്പനമുണ്ടായെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഓട്ടുപാറ അത്താണി, കുന്നംകുളം എന്നിവിടങ്ങള്‍ വരെ കുലുക്കമുണ്ടായതായി പറയുന്നു. ഫയര്‍ ഫോഴ്സെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് വെടിക്കെട്ട് പുരയിലെ തീ അണച്ചത്.

പൊലീസും സ്ഥലത്തെത്തിയിരുന്നു. കുണ്ടന്നൂര്‍ സ്വദേശി സുന്ദരാക്ഷന്റെ സ്ഥത്താണ് വെടിക്കെട്ട് പുര പ്രവര്‍ത്തിച്ച് വരുന്നത്. കുണ്ടന്നൂര്‍ സ്വദേശി ശ്രീനിവാസനാണ് വെടിക്കെട്ട് പുരയുടെ ലൈസന്‍സി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here