ചിന്ത ജെറോമിന്റെ പിഎച്ച്ഡി പ്രബന്ധത്തിൽ ചങ്ങമ്പുഴയുടെ പേരിന് പകരം വൈലോപ്പിള്ളി എന്നെഴുതിയത് വിവാദമായിരുന്നു. പിഴവുപറ്റിയതാണെന്നും തെറ്റ് ചൂണ്ടികാണിച്ചവരോട് നന്ദി അറിയിക്കുന്നതായും യുവജനകമ്മീഷൻ അധ്യക്ഷ കൂടിയായ ചിന്ത ജെറോം വ്യക്തമാക്കിയിരുന്നു. അതിന് പിന്നാലെയാണ് ചങ്ങമ്പുഴയുടെ എറണാകുളത്തെ വീട്ടിലേക്ക് ചിന്ത ജെറോം പോയത്. ചങ്ങമ്പുഴയുടെ മകൾ ലളിതാ ചങ്ങമ്പുഴയെ സന്ദർശിച്ചുവെന്നും മണിക്കൂറുകൾ ആ വീട്ടിൽ ചിലവഴിച്ചുവെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ ചിന്ത ജെറോം അറിയിച്ചു.
ഹൃദയം നിറഞ്ഞ വാത്സല്യത്തോടുകൂടി ചങ്ങമ്പുഴയുടെ മകൾ തന്നെ സ്വീകരിച്ചുവെന്നാണ് ചിന്ത ജെറോം ഫേസ്ബുക്കിൽ എഴുതിയത്. അമ്മയും യുവജന കമ്മീഷൻ അംഗങ്ങളായ ഡോ പ്രിൻസി കുര്യാക്കോസ്, റെനീഷ് മാത്യു എന്നിവരും ഒപ്പമുണ്ടായിരുന്നുവെന്നും ചിന്ത പറയുന്നു.
എറണാകുളത്ത് വരുമ്പോഴെല്ലാം വീട്ടിൽ എത്തണമെന്ന സ്‌നേഹനിർഭരമായ വാക്കുകളോടെയാണ് ചങ്ങമ്പുഴയുടെ മകൾ ലളിത ചങ്ങമ്പുഴ തങ്ങളെ യാത്രയാക്കിയതെന്നും ചിന്ത ജെറോം വിശദീകരിച്ചു.
‘ഒത്തിരി സ്നേഹം വീണ്ടും വരാം’ എന്നീ വാക്കുകളോടെയാണ് ചങ്ങമ്പഴയുടെ വസതി സന്ദർശിച്ചതിനെക്കുറിച്ചുള്ള ചിന്ത ജെറോമിന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിക്കുന്നത്.
ലളിത ചങ്ങമ്പുഴയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. ചങ്ങമ്പുഴയുടെ പ്രസിദ്ധ കവിതയായ ‘വാഴക്കുല’ എഴുതിയത് വൈലോപ്പിള്ളിയാണെന്ന് ചിന്ത ജെറോമിന്റെ പി എച്ച് ഡി പ്രബന്ധത്തിൽ തെറ്റായി എഴുതിയിരുന്നു. ഇത് നോട്ടപ്പിശകാണെന്ന് ചിന്ത ജെറോം വിശദീകരിക്കുകയും പുസ്തകമാകുമ്പോൾ തെറ്റുകൾ തിരുത്തുമെന്ന് പറയുകയും ചെയ്തിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here