യു.എ.പി.എ കേസില്‍ യു.പി പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന്‍ ജയിലില്‍ മോചിതനായി. രണ്ട് വര്‍ഷത്തിലേറെയായി മധുര ജയിലിലും ലക്നൗ ജയിലിലുമായി കഴിയുകയായിരുന്നു കാപ്പന്‍.
ജയിലില്‍ നിന്ന് പുറത്തിറങ്ങാനായതില്‍ സന്തോഷമുണ്ടെങ്കിലും നീതി പൂര്‍ണമായി കിട്ടിയിട്ടില്ലെന്ന് സിദ്ദിഖ് കാപ്പന്‍ പ്രതികരിച്ചു. താനും ഡ്രൈവര്‍ അലാമും മാത്രമാണ് പുറത്തിറങ്ങിയത്. തന്നോടൊപ്പം അറസ്റ്റിലായ ആദിഖുര്‍ റഹിമാന്‍, മസൂദ് എന്നിവര്‍ ഇപ്പോഴും ജയിലിലാണ്. താന്‍ നിരപരാധിയാണെന്നും യു.പി പൊലീസ് കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടക്കുകയായിരുന്നു സിദ്ദിഖ് കാപ്പന്‍ പറഞ്ഞു.
ഹാഥ്റസില്‍ ദളിത് പെണ്‍കുട്ടിയെ ബലാല്‍സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ സംഭവം റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടെയായിരുന്നു മാധ്യമ പ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പനെ 2020 ഒക്ടോബര്‍ 5ന് യു.പി പൊലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. ഹാഥ്റസില്‍ കലാപം ഉണ്ടാക്കാന്‍ എത്തിയവരെന്ന് ആരോപിച്ച് സിദ്ദിഖ് കാപ്പനെതിരെ യു.പി പൊലീസ് യു.എ.പി.എ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു. പിന്നാലെ സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടേറ്റും കാപ്പനെതിരെ കേസെടുത്തു.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 9ന് യു.എ.പി.എ കേസില്‍ സുപ്രീംകോടതിയില്‍ നിന്ന് സിദ്ദിഖ് കാപ്പന് ജാമ്യം കിട്ടിയിരുന്നു. എന്നാല്‍ ഇ.ഡി കേസില്‍ ജാമ്യം കിട്ടാത്തതിനാല്‍ ജയില്‍ മോചനത്തിനുള്ള നടപടികള്‍ നീണ്ടുപോവുകയായിരുന്നു. ക്രിസ്തുമസ് അവധിക്ക് മുമ്പ് ഇ.ഡി കേസില്‍ അലഹാബാദ് ഹൈക്കോടതിയില്‍ നിന്ന് കാപ്പന് ജാമ്യം കിട്ടി. ജാമ്യ ഉപാധികള്‍ ഇ.ഡി കോടതി തീരുമാനിക്കണം എന്നായിരുന്നു ഉത്തരവില്‍ പറഞ്ഞിരുന്നത്. ഇതനുസരിച്ച് ഇ.ഡി കോടതി തീരുമാനിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഒന്നര മാസത്തിലധികം സമയമെടുത്തു. ആ കടമ്പകള്‍ കൂടി കടന്നാണ് 28 മാസങ്ങള്‍ക്ക് ശേഷം സിദ്ദിഖ് കാപ്പന്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്.
സിദ്ദിഖ് കാപ്പന്‍റെ ജാമ്യത്തെ യു.പി പൊലീസും ഇ.ഡിയും ശക്തമായി എല്ലാ കോടതികളിലും എതിര്‍ത്തിരുന്നു. സിദ്ദിഖ് കാപ്പന്‍ സജീവ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനാണെന്നായിരുന്നു യു.പി പൊലീസ് വ്യക്തമാക്കിയത്. എന്നാല്‍ അത് തെളിയിക്കാന്‍ യു.പി പൊലീസിനായില്ല. രാജ്യത്ത് തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നവരെ സിദ്ദിഖ് കാപ്പനും കൂട്ടാളികളും സഹായിച്ചുവെന്നും അതിനായി പണമിടപാട് നടത്തിയെന്നുമായിരുന്നു ഇ.ഡി കേസ്. അതിനായി 45,000 രൂപ സിദ്ദിഖ് കാപ്പന്‍റെ അക്കൗണ്ടില്‍ വന്നിട്ടുണ്ടെന്നും ഇഡി വാദിച്ചു. എന്നാല്‍ ഇതൊന്നും കോടതിക്ക് മുന്നില്‍ തെളിയിക്കാന്‍ ഇഡിക്ക് സാധിച്ചില്ല.
സിദ്ദിഖ് കാപ്പനെ അറസ്റ്റ് ചെയ്തത് ജയിലിലടച്ചത് ദേശീയ തലത്തില്‍ തന്നെ വലിയ ചര്‍ച്ചയായിരുന്നു. കാപ്പന് വേണ്ടി മനുഷ്യാവകാശ സംഘടനകളൊക്കെ രംഗത്തെത്തിയിരുന്നു. ഹാഥ്റസ് സംഭവം ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാരിനെതിരെ വലിയ വിവാദമായി മാറിയ സാഹചര്യത്തിലായിരുന്നു സിദ്ദിഖ് കാപ്പന്‍റെ അറസ്റ്റ്. ഹാഥ്റസ് സംഭവത്തിന് മറ്റൊരു മുഖം നല്‍കാന്‍ ലക്ഷ്യമിട്ട് യു.പി പൊലീസ് നടത്തിയ നാടകമായിരുന്നു സിദ്ദിഖ് കാപ്പന്‍റെ അറസ്റ്റെന്ന ആക്ഷേപവും ശക്തമായി ഉയര്‍ന്നു. അതെല്ലാം തള്ളി മുന്നോട്ടുപോയ യു.പി സര്‍ക്കാരിനും ഇ.ഡിക്കും കനത്ത തിരിച്ചടിയായിരുന്നു കോടതികളുടെ നിലപാട്. സിദ്ദിഖ് കാപ്പന് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയനും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. മുതിര്‍ന്ന അഭിഭാഷകനായ കപില്‍ സിബലായിരുന്നു സിദ്ദിഖ് കാപ്പന് വേണ്ടി കോടതികളില്‍ ഹാജരായത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here