ലഹരിക്കെതിരെ സര്‍ക്കാര്‍ സ്വീകരിക്കുന്നത് ശക്തമായ നടപടി: മന്ത്രി എം.ബി രാജേഷ്

ലഹരിക്കെതിരെ ശക്തമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മന്ത്രി എം.ബി രാജേഷ്. കരുനാഗപ്പള്ളി കേസില്‍ എല്ലാ പ്രതികളെയും പിടി കൂടിയെന്നും രാഷ്ട്രീയം നോക്കിയല്ല സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടിസിന് മറുപടി നല്‍കി സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്തിനും ഒരു അതിര് വേണമെന്നും സിപിഎമ്മിനെതിരെ എന്ത് അസംബന്ധവും വിളിച്ചു പറയാനുള്ള സ്ഥലം ആക്കി നിയമസഭയെ മാറ്റരുതെന്നും വിഷയത്തില്‍ ഇടപെട്ട് സംസാരിച്ച മുഖ്യമന്ത്രി പറഞ്ഞു. കരുനാഗപ്പള്ളി ലഹരി കടത്തുമായി ബന്ധപ്പെട്ട് പ്രതിപക്ഷം കൊണ്ട് വന്ന അടിയന്തിര പ്രമേയം സഭയില്‍ ചൂടേറിയ വാഗ്വാദങ്ങള്‍ക്കിടയാക്കി. ലഹരിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്ന കര്‍ശന നടപടികള്‍ മന്ത്രി എം.ബി രാജേഷ് വിശദീകരിച്ചു.

ലഹരി വിരുദ്ധ ക്യാംപെയിന്‍ തുടരുകയാണ്. ജനങ്ങളെ ഇത്രമേല്‍ അണിനിരത്തിയ മറ്റൊരു ക്യാമ്പയിന്‍ സംസ്ഥാനത്ത് നടന്നിട്ടില്ല. ജനങ്ങളില്‍ ആകെ ജാഗ്രത ഉണ്ടാക്കാന്‍ സാധിച്ചു. പൊലീസ് നടപടികള്‍ കര്‍ക്കശമാക്കി. കരുനാഗപ്പള്ളി കേസില്‍ എല്ലാ പ്രതികളെയും പിടികൂടി സിപിഐ എം നേതാവിന്റെ ലോറി വാടകയ്ക്ക് എടുത്തായിരുന്നു ലഹരി കടത്തിയത്.

ലോറി ഉടമയെ പ്രതിചേര്‍ക്കാന്‍ നിലവില്‍തെളിവില്ല. ആരെയെങ്കിലും രക്ഷിക്കാന്‍ ആയിരുന്നുവെങ്കില്‍ ഈ സംഭവം മൂടി വയ്ക്കാമായിരുന്നു. രാഷ്ട്രീയം നോക്കിയല്ല സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. തുടര്‍ന്ന് സംസാരിച്ച മാത്യു കുഴല്‍ നാടന്‍ സി.പി.ഐ.എം നേതാക്കളെ വ്യക്തിപരമായി അധിക്ഷേപിച്ചതോടെ മുഖ്യമന്ത്രി ഇടപെട്ടു.

സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ക്യാംപെയ്ന്‍ കബളിപ്പിക്കലാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. മന്ത്രിയുടെ മറുപടിയോടെ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണ അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം സഭയില്‍ നിന്നും വാക്കൗട്ട് നടത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here