ഇനി ഓണേഴ്‌സ് ഡിഗ്രി; കോഴ്‌സിന്റെ കാലാവധി 4 വര്‍ഷം

സംസ്ഥാനത്ത് ഓണേഴ്സ് ബിരുദം നടപ്പിലാക്കാനുള്ള കരട് പാഠ്യപദ്ധതി ചട്ടക്കൂട് ഉന്നത വിദ്യാഭ്യാസ കരിക്കുലം കമ്മറ്റിയില്‍ അവതരിപ്പിച്ചു. ഇതു പ്രകാരം, നിലവിലെ ഡിഗ്രി കോഴ്‌സിന്റെ കാലാവധി നാല് വര്‍ഷമായി മാറും. എന്നാല്‍ മൂന്നാം വര്‍ഷം പരീക്ഷയെഴുതി കോഴ്സില്‍ നിന്നും പിന്മാറാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരവുമുണ്ടാകും. നാലാം വര്‍ഷം കൂടി പഠിച്ച് പരീക്ഷ പാസ്സാകുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഓണേഴ്സ് ബിരുദം ലഭിക്കുക.

ഓണേഴ്‌സ് ഡിഗ്രി പാസ്സാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദാനന്തര ബിരുദത്തിന് ചേരുകയാണെങ്കില്‍ ഒരു വര്‍ഷം കൊണ്ട് ബിരുദാനന്തര ബിരുദം സ്വന്തമാക്കാന്‍ കഴിയുന്ന നിലയിലാണ് പുതിയ പരിഷ്‌കാരം. ഓണേഴ്‌സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടാംവര്‍ഷ ബിരുദാനന്തര ക്ലാസിലേക്ക് ലാറ്ററല്‍ എന്‍ട്രിയിലൂടെ പ്രവേശനവും സാധ്യമാകും. പുതിയ മാറ്റമനുസരിച്ച് ഓണേഴ്‌സ് കോഴ്‌സിന് ചേര്‍ന്ന് മൂന്നാം വര്‍ഷം വിജയകരമായി കോഴ്‌സ് അവസാനിപ്പിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഡിഗ്രി സര്‍ട്ടിഫിക്കറ്റാവും ലഭിക്കുക. ഗവേഷണവും ഇന്റേണ്‍ഷിപ്പും ഒരു പ്രോജക്ടും ഉള്‍പ്പെടുന്നതാണ് കോഴ്സിന്റെ നാലാം വര്‍ഷത്തെ സിലബസ്. നാലാം വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാവും ഓണേഴ്‌സ് ഡിഗ്രി ലഭിക്കുക. ഡിഗ്രിമുതല്‍ തന്നെ വിദ്യാര്‍ഥികളില്‍ ഗവേഷണ ആഭിമുഖ്യം വളര്‍ത്തുകയാണ് പുതിയ പാഠ്യപദ്ധതിയുടെ ലക്ഷ്യം.

ഉന്നതവിദ്യാഭ്യാസ കരിക്കുലം കമ്മിറ്റിയുടെ ആദ്യയോഗത്തില്‍ അവതരിപ്പിച്ച പുതിയ കരട് പാഠ്യപദ്ധതി ചട്ടക്കൂട് അനുസരിച്ച്, ഒന്നും രണ്ടും വര്‍ഷങ്ങളില്‍ ഭാഷാ വിഷയങ്ങള്‍ക്ക് നല്‍കി വരുന്ന അമിത പ്രാധാന്യം ഇല്ലാതെയാകും. പകരം മുഖ്യ വിഷയത്തിനു പ്രാധാന്യം നല്‍കും. സമിതി അംഗങ്ങള്‍ക്ക് ഈ വിഷയത്തില്‍ അഭിപ്രായം അറിയിക്കാന്‍ ഒരാഴ്ച സമയമുണ്ടാകും. അംഗങ്ങളുടെ അഭിപ്രായങ്ങള്‍ കൂടി പരിഗണിച്ച് ഒരാഴ്ചക്ക് ശേഷം വീണ്ടും യോഗം ചേരും. ഈ യോഗത്തില്‍ പാഠ്യപദ്ധതി ചട്ടക്കൂടിന് അന്തിമ രൂപം നല്‍കും. പാഠ്യ പദ്ധതി ചട്ടക്കൂടിന്റെ അന്തിമരൂപം ഈ മാസം അവസാനത്തോടെ സര്‍വകലാശാലകള്‍ക്കു കൈമാറും.

പുതിയ മാറ്റമനുസരിച്ച് ആര്‍ട്സ് വിഷയങ്ങള്‍ പഠിക്കുന്നയാളിന് സാങ്കേതിക വിഷയങ്ങള്‍ പഠിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ അതിനുള്ള അവസരവും ലഭിക്കും. സര്‍വകലാശാലകളുടെ ബോര്‍ഡ് ഓഫ് സ്റ്റഡീസ് ആണ് നാല് വര്‍ഷ ഓണേഴ്‌സ് ഡിഗ്രി പാഠ്യപദ്ധതിയുടെ ഉള്ളടക്കം തീരുമാനിക്കുക.

ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ.രാജന്‍ ഗുരുക്കള്‍, കരിക്കുലം കമ്മിറ്റി ചെയര്‍മാന്‍ ഡോ. സുരേഷ് ദാസ്, ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ മെംബര്‍ സെക്രട്ടറി ഡോ. രാജന്‍ വര്‍ഗീസ്, ഡോ.ഗംഗന്‍ പ്രതാപ്, ഡോ.എം.എസ്.രാജശ്രീ, ഡോ.മീന ടി.പിള്ള, ഡോ.അംബര്‍ ഹബീബ്, ഡോ.കെ. ജി.ഗോപ്ചന്ദ്രന്‍, ഡോ.നന്ദകുമാര്‍ കളരിക്കല്‍, ഡോ.എ.സന്തോഷ്, ഡോ.എ.പ്രവീണ്‍, ഡോ. സി. പത്മനാഭന്‍, ഡോ.ഗബ്രിയേല്‍ സൈമണ്‍ തട്ടില്‍, ഡോ. ആല്‍ഡ്രിന്‍ ആന്റണി തുടങ്ങിയവര്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 28 വിദഗ്ധരാണ് കമ്മിറ്റിയില്‍ പങ്കെടുത്തത്. വിദ്യാര്‍ത്ഥികള്‍ നാല് വര്‍ഷ ഡിഗ്രിയുടെ പ്രവേശനം മുതല്‍ സര്‍ട്ടിഫിക്കറ്റ് വിതരണം വരെയുള്ള വിവിധ ഘട്ടങ്ങള്‍ ഏകീകരിക്കുന്നതിനായി സര്‍വകലാശാലകള്‍ക്കായി പൊതു അക്കാദമിക് കലണ്ടര്‍ പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു നേരത്തെ പറഞ്ഞിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News