യുഡിഎഫിനെ കേരളജനത കുറ്റവിചാരണ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കേരളത്തിന്റെ വികസനം മുടക്കാന്‍ ശ്രമിക്കുന്നവരാണ് യുഡിഎഫ് എം പിമാരെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വികസനത്തിനായി കേരളം ഉയര്‍ത്തുന്ന ആവശ്യങ്ങളെ എതിര്‍ക്കാന്‍ ശബ്ദമുയര്‍ത്തുന്ന യുഡിഎഫ് എംപിമാരെ ജനം കുറ്റവിചാരണ ചെയ്യാന്‍ പോവുകയാണ്. അതായിരിക്കും വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ്. ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പാര്‍ലമെന്റിലേക്ക് ജയിച്ചുപ്പോയവരാണ് യുഡിഎഫ് എംപിമാര്‍. ഇവര്‍ ചെയ്ത കാര്യങ്ങള്‍ മുന്‍നിര്‍ത്തി ജനങ്ങള്‍ ചോദ്യങ്ങള്‍ ചോദിക്കും ഓരോന്നിനും എണ്ണിയെണ്ണി ഉത്തരം പറയേണ്ടി വരും. ആ ജനരോഷ കൊടുങ്കാറ്റില്‍ കരിയില പോലെ യുഡിഎഫ് പറന്നുപോവുകയും ചെയ്യുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തെ തകര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. അതില്‍ നിന്ന് രാഷ്ട്രീയനേട്ടം ഉണ്ടാക്കാനാണ് യുഡിഎഫിന്റെ ശ്രമം. വാമനന്‍ മഹാബലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയതു പോലെ കേരളത്തെ ചവിട്ടി താഴ്ത്താനാണ് കേന്ദസര്‍ക്കാര്‍ ശ്രമിക്കുന്നത്. ആ കാലുകള്‍ തട്ടിതെറിപ്പിക്കുന്നതിനു പകരം തടവി കൊടുക്കുകയാണ് കേരളത്തെ യുഡിഎഫ് ചെയ്യുന്നതെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു.

കേന്ദ്രം സാമ്പത്തികമായി കേരളത്തെ ഞെരുക്കാന്‍ ശ്രമിക്കുകയാണ് ഇതുമൂലം പാവപ്പെട്ടവര്‍ക്ക് പെന്‍ഷന്‍ നല്‍കാനോ സഹായം നല്‍കാനോ കഴിയാത്ത സ്ഥിതിയിലേക്ക് കേരളത്തെ എത്തിക്കുകയാണ് ലക്ഷ്യം. ആ പ്രതിസന്ധിയില്‍ നിന്നും രാഷ്ട്രീയനേട്ടമുണ്ടാക്കാനുള്ള യുഡിഎഫ് ലക്ഷ്യങ്ങല്‍ ജനം തള്ളിക്കളയും.

ബിജെപിയുമായി ഇടതുപക്ഷ സര്‍ക്കാരിന് കൂട്ടുകെട്ട് എന്നാണ് ഇപ്പോള്‍ യുഡിഎഫ് ഉയര്‍ത്തുന്ന ആരോപണം. ബിജെപിയുമം ആര്‍എസ്എസുമായി ആര്‍ക്കാണ് കൂട്ടുകെട്ടെന്ന് എല്ലാവര്‍ക്കുമറിയാം, കാര്യങ്ങള്‍ വിവേചന ബുദ്ധിയോടെ ചിന്തിക്കുന്നവരാണ് ജനങ്ങള്‍. ആര്‍എസ്എസ് അതിക്രമങ്ങളെ എന്നും മുന്നില്‍ നിന്ന് നേരിട്ട ചരിത്രമാണ് ഇടതുപക്ഷത്തിനുള്ളത്. കോ-ലീ-ബി സഖ്യത്തെ കുറിച്ച് എല്ലാവര്‍ക്കുമറിയാം അത് ഇടതുപക്ഷത്തിന്റെ തലയില്‍ കെട്ടിവെക്കാന്‍ നോക്കേണ്ടെന്നും മുഖ്യമന്ത്രി മറുപടി പറഞ്ഞു. ഗവര്‍ണ്ണറുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞുകൊണ്ടാണ് പ്രതിപക്ഷത്തിനു നേരെ അതിരൂക്ഷ വിമര്‍ശനം മുഖ്യമന്ത്രി ഉന്നയിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here