ബജറ്റിൽ ഭവനരഹിതർക്ക് ‘ലൈഫ്’ ഉറപ്പാക്കി സർക്കാർ

ഭവനരഹിതർക്ക് കൈത്താങ്ങായ ലൈഫ് മിഷൻ പദ്ധതിയ്ക്ക് ബജറ്റിൽ മുന്തിയ പരിഗണന. 1436.26 കോടി രൂപയാണ് ലൈഫ് മിഷനായി ബജറ്റിൽ അനുവദിച്ചിരിക്കുന്നത്. 2023-24 സാമ്പത്തിക വർഷത്തിൽ 71,861 വീടുകളും 30 ഭവന സമുച്ചയങ്ങളും നിര്‍മിക്കുമെന്നാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുവരെ ലൈഫ് മിഷൻ വഴി 322922 വീടുകളാണ് ഇടതുപക്ഷ സർക്കാർ പൂർത്തിയാക്കിയത്. കേരളത്തിൽ എല്ലാവർക്കും അടച്ചുറപ്പുള്ള വീട് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലൈഫ്മിഷന്‍ പദ്ധതി നടപ്പിലാക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ തീരുമാനിച്ചത്.

അധികാരത്തിൽ എത്തിയാൽ ലൈഫ് മിഷൻ പദ്ധതി നിർത്തലാക്കുമെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പ് ഘട്ടത്തിൽ യു.ഡി.എഫ് നേതാക്കൾ പ്രഖ്യാപിച്ചിരുന്നു. ലൈഫ് മിഷൻ പദ്ധതിയെ തകർക്കാൻ കേന്ദ്ര സർക്കാരിന്റെ അന്വേഷണ ഏജൻസികൾക്ക് യു.ഡി.എഫ് എം.എൽ.എ തന്നെ പരാതി നൽകിയിരുന്നു. അതിനാൽ തന്നെ ലൈഫ് മിഷൻ പദ്ധതി ശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്ന രാഷ്ട്രീയ പ്രഖ്യാപനമായി കൂടി മാറുന്നുണ്ട് ധനമന്ത്രിയുടെ ബജറ്റ് പ്രഖ്യാപനം.

ലൈഫ് മിഷന് ബജറ്റിൽ തുക വകയിരുത്താനുള്ള സർക്കാർ തീരുമാനം ഭവനരഹിതരായ നിരവധിപ്പേരുടെ വീടെന്ന സ്വപ്നത്തിന് കൂടിയാണ് നിറം പകരുന്നത്. ഭൂമിയുള്ള ഭവനരഹിതര്‍, വീട് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവർ, വാസയോഗ്യമല്ലാത്ത വീടുള്ളവർ, പുറമ്പോക്കിലോ തീരദേശ മേഖലയിലോ തോട്ടം മേഖലയിലോ താല്‍ക്കാലിക വീടുകൾ ഉള്ളവര്‍, ഭൂരഹിത-ഭവനരഹിതര്‍ എന്നിവരാണ് ലൈഫ് മിഷൻ പദ്ധതിയുടെ ഗുണഭോക്താക്കളാവുന്നത്.

മാനസിക വെല്ലുവിളി നേരിടുന്നവര്‍, അന്ധര്‍, ശാരീരിക തളര്‍ച്ച സംഭവിച്ചവര്‍, അഗതികള്‍, അംഗവൈകല്യമുള്ളവര്‍, ഭിന്നലിംഗക്കാര്‍, ഗുരുതര രോഗമുള്ളവര്‍, അവിവാഹിതരായ അമ്മമാര്‍, രോഗം അല്ലെങ്കില്‍ അപകടത്തില്‍ പെട്ട് ജോലി ചെയ്ത് വരുമാനം കണ്ടെത്താന്‍ കഴിവില്ലാത്തവര്‍, വിധവകള്‍ എന്നിവര്‍ക്കാണ് ലൈഫ് പദ്ധതിയില്‍ മുന്‍ഗണന നല്‍കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News