മാധ്യമപ്രവര്‍ത്തനത്തിന്റെ ആത്മാവ് നഷ്ടപ്പെട്ടു: ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

മാധ്യമപ്രവര്‍ത്തനത്തിന്റെ ആത്മാവ് നഷ്ടപ്പെട്ടെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി. രാഷ്ട്രീയത്തില്‍ നിന്ന് മാധ്യമപ്രവര്‍ത്തനത്തെ മാറ്റി നിര്‍ത്താനാകില്ല. രാഷ്ട്രീയം നഷ്ടപ്പെട്ടപ്പോള്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ ആത്മാവ് നഷ്ടപ്പെട്ടു. ഇന്ത്യന്‍ രാഷ്ട്രീയത്തിന് വലിയ മാറ്റം സംഭവിച്ചിരിക്കുന്നുവെന്നും പാര്‍ലമെന്റിന് വിധേയമായ സര്‍ക്കാരല്ല രാജ്യം ഭരിക്കുന്നതെന്നും ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ ‘ഇന്ത്യ- ജനഹിതം-ജനാധിപത്യം’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാലില്‍ ഓരോ നെടുംതൂണും ഇന്ന് പൊളിഞ്ഞുവീഴുകയാണ്. പാര്‍ലമെന്റിന് ഇന്ന് സര്‍ക്കാരിനെ ഇരുത്തേണ്ടിടത്ത് ഇരുത്താനുള്ള കഴിവുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. അടിയന്തരാവസ്ഥയെക്കാളും തീവ്രമായ അവസ്ഥയാണ് നിലവില്‍ രാജ്യത്തുള്ളത്. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന വാര്‍ത്തകള്‍ പത്രങ്ങളില്‍ കാണാനില്ലെന്നും അദ്ദേഹം പറഞ്ഞു. ‘രാജ്യത്ത് പല വിഭാഗങ്ങളും മുഖ്യധാരയില്‍ നിന്ന് ഒഴിവാക്കപ്പെടുകയാണ്. 20% വരുന്ന മുസ്ലിങ്ങള്‍ക്ക് നിയമസഭയില്‍ പ്രാതിനിധ്യമുണ്ടോ? രാജ്യത്ത് 80% ഹൈക്കോടതി ജഡ്ജിമാര്‍ സവര്‍ണ വിഭാഗത്തില്‍പ്പെടുന്നവരാണ്. ജനഹിതം എന്നത് ജനങ്ങളുടെ പ്രാതിനിധ്യമാണ്. അതൊഴിവാക്കി ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കാനാകില്ല’, ജോണ്‍ ബ്രിട്ടാസ് എം പി പറഞ്ഞു.

കേരള ബജറ്റുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെതിരെ പത്രത്തലക്കെട്ടുകള്‍ കണ്ടു. അതുപോലെ കേന്ദ്ര സര്‍ക്കാരിനെതിരെ കാണാന്‍ കഴിയുമോയെന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രതിപക്ഷത്തിലെ ഭിന്നിപ്പ് അലോസരപ്പെടുത്തുന്നുവെന്നും ബിജെപിയെ പരാജയപ്പെടുത്തണമെങ്കില്‍ പ്രതിപക്ഷ ഐക്യം അനിവാര്യമാണെന്നും ജോണ്‍ ബ്രിട്ടാസ് എം പി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel