താക്കീതിന് പിന്നാലെ വഴങ്ങി കേന്ദ്ര സർക്കാർ; സുപ്രീംകോടതിക്ക് അഞ്ച് പുതിയ ജഡ്ജിമാർ കൂടി

സുപ്രീംകോടതിയില്‍ അഞ്ച് പുതിയ ജഡ്ജിമാരെ നിയമിക്കാനുള്ള കൊളീജിയം ശുപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു. രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തൽ, പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോൾ, മണിപ്പൂർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പി വി സഞ്ജയ് കുമാർ, പട്ന ഹൈക്കോടതിയിലെ ജസ്റ്റിസ് അഹ്സാനുദ്ധീൻ അമാനുള്ള, അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് മനോജ് മിശ്ര എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരായി ഉയർത്തി കേന്ദ്രം വിജ്ഞാപനം ഇറക്കി. പുതിയ ജഡ്ജിമാർ തിങ്കളാഴ്ച്ച സത്യപ്രതിജ്ഞ ചെയ്യും.

5 പേരെ സുപ്രീം കോടതി ജഡ്ജിമാരായി ഉയര്‍ത്താന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള കൊളീജിയം ഡിസംബര്‍ 13-ന് നിയമ മന്ത്രാലയത്തോട് ശുപാര്‍ശ ചെയ്തിരുന്നു. എന്നാൽ, തീരുമാനം നീട്ടിക്കൊണ്ടുപോകുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ സുപ്രീംകോടതി അതിരൂക്ഷ വിമർശനമാണ് ഉയർത്തിയത്. ജഡ്ജിമാരുടെ ഒഴിവുകള്‍ നികത്തുന്നതിലും സ്ഥലമാറ്റങ്ങള്‍ നടപ്പാക്കുന്നതിലും കേന്ദ്രം വരുത്തുന്ന വീഴ്ച വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കുന്നതെന്ന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അദ്ധ്യക്ഷനായ ബെഞ്ച് വിമര്‍ശിച്ചിരുന്നു.

കോടതികളെ പ്രതിസന്ധിയിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കടുത്ത തീരുമാനത്തിലേക്ക് പോകാന്‍ തങ്ങളെ നിര്‍ബന്ധിക്കരുതെന്നും സുപ്രീംകോടതി മുന്നറിയിപ്പ് നല്‍കി. ‘ക്ഷമ’ പരീക്ഷക്കരുതെന്ന സുപ്രീംകോടതിയുടെ താക്കീതിന് വഴങ്ങിയിരിക്കുകയാണ് കേന്ദ്ര സർക്കാർ. ജഡ്ജിമാരുടെ നിയമനത്തില്‍ കഴിഞ്ഞ കുറേകാലമായി സുപ്രീംകോടതിയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടർന്നുപോരുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel