‘ആനയുടെ തിരുനെറ്റിക്ക് വെടിവെക്കണം’ ; വിവാദ പരാമർശവുമായി ഇടുക്കി ഡി.സി.സി.പ്രസിഡൻ്റ്

ഇടുക്കിയിലെ ജനവാസ മേഖലകളിൽ ഇറങ്ങുന്ന കാട്ടാനകളെ വെടിവെച്ച് കൊല്ലുമെന്ന് ഇടുക്കി ഡി.സി.സി.പ്രസിഡൻ്റ് സി.പി.മാത്യു പൂപ്പാറയുടെ വിവാദ പരാമർശം. ആനകളുടെ തിരുനെറ്റിക്ക് വെടിവെക്കാനറിയാവുന്ന സുഹൃത്തുക്കൾ തമിഴ്നാട്ടിലും കർണ്ണാടകത്തിലുമുണ്ട്. നടപടികളുണ്ടായില്ലെങ്കിൽ ഇവരെ രംഗത്തിറക്കി നിയമവിരുദ്ധമാർഗങ്ങൾ സ്വീകരിക്കുമെന്നും സി.പി.മാത്യു പൂപ്പാറയിൽ പറഞ്ഞു.

മയക്കുവെടിവെക്കുകയാണ് ആദ്യം വേണ്ടത്. ഡോർമെട്രിയിൽ വന്ന് വയനാടുകാർക്ക് ഇവിടെ താമസിക്കാം, അവർക്ക് പോകാം. പക്ഷെ മയക്കുവെടിവെച്ച് അരിക്കൊമ്പനെയും, ചക്കക്കൊമ്പനെയും, പടയപ്പയെയും, ചില്ലിക്കൊമ്പനെയുമൊക്കെ വെടിവെച്ചോ മയക്കുവെടിവെച്ചോ കോടനാട് കൊണ്ടുപോകണം. അതിനുള്ള സ്ഥലം കണ്ടെത്തി, പ്രത്യേക മേഖലയുണ്ടാക്കി ഈ ആനകളെ തളയ്ക്കാനുള്ള നടപടി ഉണ്ടായില്ലെങ്കിൽ വെടിവെച്ച് കൊല്ലാൻ ഞങ്ങൾ നിർബന്ധിതരാവുമെന്നും സി പി മാത്യു പൂപ്പാറയിൽ പറഞ്ഞു. ചർച്ച നടത്തുകയല്ല ദൗത്യസംഘം ചെയ്യേണ്ടതെന്നും സി.പി.മാത്യു കൂട്ടിച്ചേർത്തു.

ഇതിനിടെ ഇന്ന് ഇടുക്കിയിലെ കൊമ്പന്മാരെ പൂട്ടാനായി ദ്രുതകർമ്മ സേനയുടെ ആദ്യഘട്ട വിവര ശേഖരണം ആരംഭിക്കുകയാണ്. ഇടുക്കിയിലെ കാട്ടാനശല്യത്തിന് പരിഹാരം കാണാൻ വയനാട് RRT റേഞ്ച് ഓഫീസർ എൻ രൂപേഷിൻറെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് എത്തിയത്. കാട്ടാനകളെ സംബന്ധിച്ചും ഇവ സ്ഥിരമായി എത്തുന്ന പ്രദേശങ്ങളെക്കുറിച്ചുമുള്ള വിവര ശേഖരണമാണ് ആദ്യം നടത്തുക. അരിക്കൊമ്പനെയായിരിക്കും കൂടുതൽ നിരീക്ഷിക്കുക. ആനകളുടെ എല്ലാ വശങ്ങളിൽ നിന്നുമുള്ള ചിത്രങ്ങളും ശേഖരിക്കും. ഇതിനായി ഇപ്പോൾ ആനകളെ നിരീക്ഷിക്കുന്ന വാച്ചർമാരുമായി സംഘം ഇന്ന് കൂടിക്കാഴ്ച നടത്തും. ആനകളെ മയക്കുവെടി വയ്ക്കേണ്ട സ്ഥലം, കുങ്കിയാനകൾ, വാഹനങ്ങൾ എന്നിവ എത്തിക്കേണ്ടിടം എന്നിവയും കണ്ടെത്തേണ്ടതുണ്ട്. നടപടികളുടെ ഭാഗമായി ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം ചേരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here