പട്ടികജാതി കോളനികളിലെ ഹോമിയോ ഡിസ്‌പെന്‍സറികള്‍ ആയുഷ് വകുപ്പ് ഏറ്റെടുക്കുന്നതില്‍ കൂടുതല്‍ ചര്‍ച്ച: മന്ത്രി കെ രാധാകൃഷ്ണന്‍

പട്ടികജാതി കോളനികളില്‍ പ്രവര്‍ത്തിക്കുന്ന 29 ഹോമിയോ ഡിസ്‌പെന്‍സറികള്‍ ആയുഷ് വകുപ്പ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ച നടത്തുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. സഭയില്‍ ഡോ. എം.കെ മുനീര്‍ എം.എല്‍.എ. ഉന്നയിച്ച സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

പട്ടികജാതി വിഭാഗക്കാര്‍ കൂടുതലായി അധിവസിക്കുന്നതും 2.5 കിലോമീറ്റര്‍ ചുറ്റളവളില്‍ മറ്റ് ആരോഗ്യ കേന്ദ്രങ്ങള്‍ ഒന്നുമില്ലാത്തതുമായ പട്ടികജാതി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് 29 ഹോമിയോ ഹെല്‍ത്ത് സെന്ററുകള്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട്. പട്ടികജാതി വികസന വകുപ്പിന്റെ ധനസഹായത്തോടെ ഹോമിയോ വകുപ്പിന്റെ കീഴിലെ പദ്ധതിയായാണ് സെന്ററുകള്‍ ആരംഭിച്ചിട്ടുള്ളത്. ചികിത്സയും മരുന്നുകളും പൂര്‍ണ്ണമായും സൗജന്യമായി അനുവദിക്കുന്ന ഈ പദ്ധതിയില്‍ ചികിത്സയ്ക്ക് പുറമെ മെഡിക്കല്‍ ക്യാമ്പുകള്‍, ബോധവത്ക്കരണം, കൗണ്‍സിലിങ്ങ്, പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ഹെല്‍ത്ത് കാര്‍ഡ് വിതരണം, ആരോഗ്യ പരിപാലനം തുടങ്ങിയവയും നടപ്പിലാക്കി വരുന്നു.

2012-13 വര്‍ഷം പ്രവര്‍ത്തനം ആരംഭിച്ച സെന്ററുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി പട്ടികജാതി വികസന വകുപ്പില്‍ നിന്നുമാണ് ഇപ്പോഴും തുക അനുവദിച്ചുവരുന്നത്. ഇവയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ആയുഷ് വകുപ്പുമായി കൂടുതല്‍ ചര്‍ച്ച നടത്തി തീരുമാനിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here