തുര്‍ക്കി – സിറിയ ഭൂകമ്പം; മരണം 15000 കടന്നു, രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

തുര്‍ക്കി – സിറിയ ഭൂകമ്പത്തില്‍ മരണസംഖ്യ 15000 കടന്നു. രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുമ്പോഴും നിരവധി പേരാണ് കെട്ടിടങ്ങള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നത്. ഭൂകമ്പത്തില്‍ പരുക്കേറ്റവരുടെ എണ്ണം 10000 കടന്നു. ഏകദേശം 24,000 രക്ഷാപ്രവര്‍ത്തകരാണ് വിവിധയിടങ്ങളിലായി തിരച്ചില്‍ നടത്തുന്നത്. പൂജ്യം ഡിഗ്രിയിലും താഴെ താപനിലയില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപെടുത്താനുള്ള നീക്കത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍.

ഭൂകമ്പത്തില്‍ ആയിരത്തോളം കെട്ടിടങ്ങള്‍ നിലംപൊത്തി.  പൊലീസ് നായകളെ ഉള്‍പ്പെടെ ഉപയോഗിച്ചാണ് സ്ഥലത്ത് തിരച്ചില്‍ നടത്തുന്നത്. പാതി ഇടിഞ്ഞ് അപകടാവസ്ഥയിലുള്ള കെട്ടിടങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ നിലംപൊത്തുന്ന അപകടവുമുണ്ട്. പ്രദേശത്തെ കനത്ത മഞ്ഞുവീഴ്ച രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്.

ഭൂകമ്പം സാരമായി ബാധിച്ച തെക്ക് കിഴക്കന്‍ മേഖലയില്‍ തുര്‍ക്കി പ്രസിഡന്റ്  മൂന്ന് മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഭൂകമ്പ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ ഇന്ത്യയുമുണ്ട്. ചെന്നൈ ആസ്ഥാനമായ ഗരുഡ എയ്റോസ്പേയ്‌സിനോട് ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഡ്രോണുകള്‍ നല്‍കാന്‍ ദേശീയ ദുരന്ത നിവാരണ ഏജന്‍സി ആവശ്യപ്പെട്ടു. നിരവധി രാജ്യങ്ങള്‍ സാമ്പത്തിക സഹായം വാഗ്ദ്ധാനം ചെയ്തിട്ടുണ്ട്.

എന്‍ഡിആര്‍എഫിന്റെ മറ്റൊരു സംഘത്തെ ഉടന്‍ ഇന്ത്യ തുര്‍ക്കിയിലേക്ക്  അയക്കുമെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. സഹായ പ്രവര്‍ത്തനങ്ങള്‍ക്കായി  തുര്‍ക്കിയിലെ അദാനയില്‍ ഇന്ത്യ കണ്‍ട്രോള്‍ റൂമും തുറന്നിട്ടുണ്ട്. ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ ഇന്ത്യയും ദുരിതാശ്വാസ സാമഗ്രികളടക്കം വിതരണം ചെയ്യുന്ന നടപടികളും ആരംഭിച്ചു.

ഭൂകമ്പം നടന്നിട്ട് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും നിരവധി പേരെ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് രക്ഷപ്പെടുത്താനാകുന്നുണ്ട് എന്നത് പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം തുര്‍ക്കിയിലും സിറിയയിലും വന്‍നാശ നഷ്ടങ്ങള്‍ സൃഷിടിച്ചത്.

ദുരിത ബാധിതര്‍ക്ക് സഹായം നല്‍കാന്‍ ലോകാരോഗ്യ സംഘടന അടിയന്തര മെഡിക്കല്‍ സംഘത്തെ രൂപീകരിച്ചു. ഭൂകമ്പത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം 20,000 ആകുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍. രണ്ടര കോടി ആളുകളെ ഭൂകമ്പം ബാധിക്കുമെന്നും ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു.

അതേസമയം ഭൂകമ്പവുമായി ബന്ധപ്പെട്ട ഇന്ത്യയുടെ രക്ഷാപ്രവര്‍ത്തനമായ  ഓപറേഷന്‍ ദോസ്തിന്റെ ഭാഗമായി  രണ്ട് എന്‍ഡിആര്‍എഫ് സംഘം തുര്‍ക്കിയിലെത്തി. ഏഴ് വാഹനങ്ങള്‍, 5 സ്ത്രീകള്‍ അടക്കം 101 രക്ഷാപ്രവര്‍ത്തകരും നാല് പൊലീസ് നായ്കളും അടങ്ങുന്ന സംഘമാണ് തുര്‍ക്കിയിലെത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News