ബിബിസിയെ ഇന്ത്യയില്‍ നിരോധിക്കണം; ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ബിബിസിയുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ നിരോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. പ്രധാനമന്ത്രി മോദിയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയിലാണ് ബിബിസി ഡോക്യൂമെന്ററി നിര്‍മിച്ചതെന്നും ഇതിന് പിന്നില്‍ രാജ്യവിരുദ്ധ ശക്തികളുണ്ടെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു.

ബിബിസി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു എന്ന ആരോപണവും ഹര്‍ജിയിലുണ്ട്. ബിബിസിക്ക് രാജ്യത്ത് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ഡോക്യൂമെന്ററിയെ കുറിച്ച് എന്‍ഐഎ അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.

ഹിന്ദു സേന നേതാവ് വിഷ്ണു ഗുപ്തയാണ് ഹര്‍ജിക്കാരന്‍. ഗുജറാത്ത് വംശഹത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്കിനെ കുറിച്ച് വ്യക്തമാക്കുന്ന ബിബിസി ഡോക്യുമെന്ററി ഇന്ത്യ- ദി മോദിക്വസ്റ്റ്യന്‍ വന്‍ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് ബിബിസിയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സമര്‍പ്പിച്ചത്.

അതേസമയം ബിബിസി ഡോക്യൂമെന്ററി നിരോധനത്തിനെതിരായ ഹര്‍ജികളില്‍ കേന്ദ്രത്തിന് സുപ്രീം കോടതി ഫെബ്രുവരി 3ന് നോട്ടീസ് അയച്ചിരുന്നു. ബിബിസി ഡോക്യുമെന്ററിക്കുളള വിലക്ക് നീക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സുപ്രീം കോടതിയിലെ ഹര്‍ജി. അഭിഭാഷകരായ പ്രശാന്ത് ഭൂഷണ്‍, മാധ്യമപ്രവര്‍ത്തകനായ എന്‍ റാം, തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹ്വ മൊയ്ത്ര എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചത്. ഡോക്യുമെന്ററിക്ക് നിരോധനം ഏര്‍പ്പെടുത്തിയത് പൗരന്റെ അറിയാനുള്ള അവകാശത്തിന്റെ ലംഘനമെന്നാണ് ഹര്‍ജികളിലെ വാദം.

ഹൈക്കോടതിയെ സമീപിക്കാതെ എന്തുകൊണ്ടാണ് നേരിട്ട് സുപ്രീംകോടതിയെ സമീപിച്ചെതെന്ന് കേസ് പരിഗണിച്ച ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എം എം സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജിക്കാരോട് ചോദിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയ ഉത്തരവായതിനാലാണ് സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുന്നതെന്ന് ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ സി യു സിങ് മറുപടി നല്‍കി. നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഡോക്യുമെന്ററി എല്ലാവര്‍ക്കും ലഭ്യമാണല്ലോയെന്ന് വാദത്തിനിടെ കോടതി ചോദിച്ചു. ഡോക്യുമെന്ററി പ്രദര്‍ശനവുമായി ബന്ധപ്പെട്ട് രാജ്യത്തെ സര്‍വ്വകലാശാലകളില്‍ നടക്കുന്നത് വലിയ പ്രശ്‌നങ്ങളാണെന്ന് കോടതിക്ക് സി യു സിങ് മറുപടി നല്‍കി. അത് വേറെ വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ച് കേസിന്റെ നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു.

ഡോക്യുമെന്ററി നിരോധനം ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ മൂന്നാഴ്ച്ചയ്ക്കകം കേന്ദ്രത്തോട് മറുപടി നല്‍കാനാണ് സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് ഏപ്രില്‍ മാസത്തില്‍ സുപ്രീം കോടതി വീണ്ടും പരിഗണിക്കും. കേസില്‍ തീര്‍പ്പുണ്ടാകുന്നത് വരെ ഡോക്യുമെന്ററികള്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം സ്റ്റേ ചെയ്യണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അത് അംഗീകരിച്ചില്ല. സ്റ്റേ ആവശ്യം ഈ ഘട്ടത്തില്‍ പരിഗണിക്കാനാവില്ലെന്നായിരുന്നു കോടതിയുടെ മറുപടി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News